

കളങ്കാവൽ സിനിമയിൽ താൻ അവതരിപ്പിക്കുന്നത് മുൻ സിനിമകളിലേത് പോലെ ലൗഡായ കഥാപാത്രമല്ലെന്ന് വിനായകൻ. തൻ്റെ കയ്യും കാലുമൊക്കെ സംവിധായകൻ കെട്ടിയെന്ന് താരം വെളിപ്പെടുത്തി. സിനിമ റിലീസിന് മുന്നോടിയായി മമ്മൂട്ടിക്കമ്പനി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനായകൻ്റെ പ്രതികരണം.
“ലൗഡായ കഥാപാത്രമല്ല. വിനായകൻ്റെ കയ്യും കാലുമൊക്കെ കെട്ടിക്കളഞ്ഞ് ജിതിൻ. അങ്ങനെയൊന്നും ചെയ്യണ്ട ചേട്ടാ, ഞങ്ങൾ പറയുന്നത് പോലെ ചെയ്താൽ മതി എന്ന് പറഞ്ഞിട്ട് കയ്യും കാലുമൊക്കെ കെട്ടി. എന്നാണ് എനിക്ക് തോന്നുന്നത്. രണ്ട് മൂന്ന് സീനുകളിൽ, ‘ചേട്ടാ കൈ കെട്ടിക്കോ കാൽ കെട്ടിക്കോ’ എന്നൊക്കെ പറയാറുണ്ടായിരുന്നു. ലൗഡാക്കിയിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം.”- വിനായകൻ പറഞ്ഞു.
"മമ്മൂട്ടിയുടെ കൂടെ ഇത്രയും വലിയ ഒരു സിനിമയൊക്കെ ചെയ്യാൻ പറ്റുകയെന്നാൽ വലിയ ഒരു ഭാഗ്യമാണ്. ഈ കഥാപാത്രത്തിലേക്ക് മമ്മൂട്ടി തന്നെ സജസ്റ്റ് ചെയ്തെന്നത് വലിയ വാക്കാണ്. അതിനപ്പുറം ഒന്നുമില്ല. മമ്മൂക്ക തന്നെ പറയുന്നു, വിനായകനെ വെച്ച് ചെയ്യിക്കാം എന്ന്. ജന്മത്തിലെ ഭാഗ്യങ്ങളാണ് അതൊക്കെ. നായകൻ, വില്ലൻ എന്നതിനപ്പുറം രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളാണ്. രണ്ട് പേരുടെ സ്വഭാവങ്ങൾ ഒരുപോലെയാണ്. ഞാൻ ഒരു സിസ്റ്റത്തിൻ്റെയാളാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഫ്രീഡമുണ്ട്. ഓർഡർ ആൻഡ് അനാർക്കി പോലെ."
ഡിസംബർ അഞ്ചിനാണ് സിനിമ റിലീസാവുക. നേരത്തെ, നവംബർ 27 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് ഡിസംബർ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ മമ്മൂട്ടിയുടെ തന്നെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ് നിർമിച്ചത്. ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്ന് കളങ്കാവലിൻ്റെ രചന നിർവഹിച്ചു. മുജീബ് മജീദാണ് സംഗീത സംവിധായകൻ. ഫൈസൽ അലി ക്യാമറയും പ്രവീൺ പ്രഭാകർ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.