കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ലാൽ രംഗത്ത്. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്ന് അറിയില്ലെന്നും വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ലെന്നും ലാൽ വ്യക്തമാക്കി. കോടതി വിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.(I am not the person to say whether the verdict is right or wrong, says Actor Lal)
വിധി വന്നശേഷം അതിജീവിതയെ വിളിക്കാൻ കഴിയാത്തത് വല്ലാത്തൊരു സമാധാനക്കേടിലാണ് താൻ എന്നതിനാലാണ്. കുറ്റക്കാരനല്ല എന്നാണോ അതോ മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. ഗൂഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവേ ഉള്ളൂ. പൂർണ്ണമായി അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ താൻ സന്തോഷവാനാണെന്ന് ലാൽ പറഞ്ഞു. ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് താൻ ആഗ്രഹിച്ചത്. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. ഈ വിധിയിൽ സന്തോഷമുണ്ട്. പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ലോക്നാഥ് ബെഹ്‌റയെ വിളിച്ചത് താനാണ്, പി.ടി. തോമസ് അല്ല. അതിനുശേഷമാണ് പി.ടി. തോമസ് വന്നത്. ഡ്രൈവർ മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ കൂട്ടിച്ചേർത്തു.