
കോഴിക്കോട്: താമരശേരിയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ശ്രസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായിരുന്ന അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ഏകമകൻ ആഷിഖ് മുൻപും കൊലയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് വിവരം. നേരത്തെ രണ്ടു തവണ ഇയാൾ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായാണ് താമരശ്ശേരി സി ഐ വ്യക്തമാക്കിയത്.(Thamarassery murder case)
അമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്ന പ്രതി, ഇവരുടെ പേരിലുള്ള സ്ഥലം വിൽക്കണമെന്ന് പറയുകയും, ചിലരോട് അമ്മയെ കൊല്ലണമെന്ന് പറയുകയും ചെയ്തിരുന്നു.
കൊലപാതകം നടത്തുന്ന അവസരത്തിൽ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന കാര്യം പോലീസ് പരിശോധിക്കും. യാതൊരു കുറ്റബോധവും ഇല്ലാതെയാണ് ആഷിഖ് വൈദ്യപരിശോധനയ്‌ക്കെത്തിയത്.
ഇന്നലെയാണ് ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മരിച്ചത് സുബൈദയാണ്. കൊലയ്ക്ക് ശേഷം പ്രതി വീട്ടിൽ ഒളിച്ചിരിക്കുകയും, നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. തൊട്ടടുത്ത വീട്ടിൽ നിന്ന് ആയുധം വാങ്ങിയാണ് ഇയാൾ കൊല നടത്തിയത്. സുബൈദയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ പ്രതി നാട്ടുകാരോട് പറഞ്ഞത് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയത് എന്നായിരുന്നു.