'ബിഹാറിൽ 'മഹാ ജംഗിൾ രാജ്': NDAയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി തേജസ്വി യാദവ് | NDA
പട്‌ന: എൻ.ഡി.എയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് രംഗത്ത്. നിലവിൽ ബിഹാറിൽ നടക്കുന്നത് 'മഹാ ജംഗിൾ രാജ്' ആണെന്ന് അദ്ദേഹം ആരോപിച്ചു. മൊകാമ മണ്ഡലത്തിലെ ജൻ സുരാജ് പാർട്ടി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെ.ഡി.യു. സ്ഥാനാർഥി അനന്ത് സിങ്ങിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു തേജസ്വി യാദവ്.(Maha Jungle Raj in Bihar, Tejashwi Yadav slams NDA)
"ആ സംഭവം നടന്ന രീതി അനുസരിച്ച്, അത് സംഭവിക്കുക തന്നെ ചെയ്യുമായിരുന്നു," എന്ന് കൊലപാതകത്തെക്കുറിച്ച് തേജസ്വി പറഞ്ഞു. "ഇന്ന് പ്രധാനമന്ത്രി വരികയാണ്. രോഹ്താസിൽ ഒരു അച്ഛനും മകനും കൊല്ലപ്പെട്ടു. മഹാ ജംഗിൾ രാജ് ആണ് നടക്കുന്നത്. പക്ഷേ പ്രധാനമന്ത്രി മോദിക്ക് ഇതൊന്നും കാണാൻ കഴിയില്ല," തേജസ്വി വിമർശിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മഹാഗഢബന്ധൻ അധികാരം പിടിക്കുമെന്നും തേജസ്വി പ്രവചിച്ചു. നവംബർ 14-ന് മഹാഗഢബന്ധൻ സർക്കാർ രൂപവത്കരിക്കും. സത്യപ്രതിജ്ഞ നവംബർ 18-ന് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 26 മുതൽ ജനുവരി 26 വരെയുള്ള സമയത്ത്, ജാതി-മത ഭേദമന്യേ സകല ക്രിമിനലുകളെയും ജയിലിലാക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു. മൊകാമയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ദുലാർ ചന്ദ് യാദവ് എന്ന ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടത്. അനന്ത് സിങ്ങാണ് കൊലപാതകത്തിന് പിന്നിലെന്നാണ് യാദവിൻ്റെ കുടുംബത്തിൻ്റെ ആരോപണം. ഞായറാഴ്ച പുലർച്ചെ അനന്ത് സിങ്ങിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

