പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. (NDA) നേടിയ വമ്പിച്ച വിജയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരണം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 'പ്രകടന രാഷ്ട്രീയത്തിന്' ലഭിച്ച അംഗീകാരമാണ് ഈ ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.(Amit Shah hails 'resounding' NDA win in Bihar )
"'വികസിത ബിഹാറിൽ' വിശ്വസിക്കുന്ന ഓരോ ബിഹാറിയുടെയും വിജയമാണിത്. 'പ്രകടന രാഷ്ട്രീയം' എന്നതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇപ്പോൾ അവരുടെ ജനവിധി നൽകുന്നത്," അമിത് ഷാ വ്യക്തമാക്കി. കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിന്റെയും ആർ.ജെ.ഡി.യുടെയും 'ജംഗിൾ രാജ്' രാഷ്ട്രീയം പിന്തുടരുന്നവർ ഏത് വേഷത്തിൽ വന്നാലും, അവർക്ക് കൊള്ളയടിക്കാൻ അവസരം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയടക്കം എൻ.ഡി.എ.യുടെ എല്ലാ നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. "മോദി ജിയുടെ നേതൃത്വത്തിൽ നിങ്ങൾ എൻ.ഡി.എ.യ്ക്ക് നൽകിയ ഈ ജനവിധിയുടെ പ്രതീക്ഷയും വിശ്വാസവും ഉപയോഗിച്ച്, എൻ.ഡി.എ. സർക്കാർ കൂടുതൽ സമർപ്പണത്തോടെ അത് നിറവേറ്റുമെന്ന് ഞാൻ ബിഹാറിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും ഉറപ്പ് നൽകുന്നു," അദ്ദേഹം എക്‌സിൽ എഴുതി.
മഹാവിജയത്തിന്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയാകും. നവംബർ 18-ന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്നേക്കും. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തി മുഖ്യമന്ത്രിപദത്തിൽ തുടക്കത്തിൽ ബി.ജെ.പി. മൗനം പാലിച്ചിരുന്നു. എന്നാൽ നിലവിൽ നിതീഷ് തന്നെ നയിക്കുമെന്ന് ബി.ജെ.പി. അറിയിച്ചു. കേന്ദ്രത്തിൽ ജെ.ഡി.യു.വിന്റെ 12 സീറ്റുകളുടെ ബലത്തിൽ നിലനിൽക്കുന്ന ബി.ജെ.പി.ക്ക് തൽക്കാലം നിതീഷ് കുമാറിനെ പിണക്കാനാകില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ ജെ.ഡി.യു.വും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി.
രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബി.ജെ.പി. തന്നെ തൽക്കാലം കൈവശം വെക്കും എന്നാണ് ധാരണ. നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയെയും വിജയ് കുമാർ സിൻഹയെയും തുടരാനിടയില്ല. എങ്കിലും നേതൃത്വവുമായി അടുപ്പമുള്ള സമ്രാട്ട് ചൗധരിയെ മാത്രം പരിഗണിക്കാനാകും സാധ്യത. വൻ മുന്നേറ്റം നടത്തിയ ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ അവകാശവാദമുന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അനാരോഗ്യം ഒരു വിഷയമായി നിലനിൽക്കുന്നതും ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെ ഒപ്പം നിർത്തിയാൽ നിതീഷ് കുമാറിനെ മറികടക്കാനുള്ള ബലം ബി.ജെ.പി.ക്ക് ലഭിക്കുമെന്നതും ഭാവിയിൽ നിർണായകമാകും. അഞ്ച് വർഷ കാലയളവിനിടെ മറ്റ് കക്ഷികളെ ഒപ്പം ചേർത്ത് മുഖ്യമന്ത്രി പദത്തിന് ബി.ജെ.പി. അവകാശമുന്നയിച്ചേക്കാനും സാധ്യതയുണ്ട്.