Times Kerala

പ്രതീക്ഷയോടെ വീണ്ടും ഹൈക്കോടതിയിലേക്ക്

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് വീണ്ടും ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചേക്കും. കേസില്‍ ഹൈക്കോടതി രണ്ടുതവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാകും അപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിടുകയാണ്.

അതെസമയം, ദിലീപിനെ ഫോണ്‍ വിളിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ച എആര്‍ ക്യാംപിലെ പൊലീസുകാരന്‍ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സുനി കാക്കനാട് സബ് ജയിലില്‍ കഴിയുമ്പോഴാണ് നടന്‍ ദിലീപിനെ ഫോണ്‍ വിളിക്കാന്‍ അനീഷ് സഹായിച്ചത്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതല അനീഷിനായിരുന്നു. ഈ അവസരം പള്‍സര്‍ സുനി ഉപയോഗിക്കുകയായിരുന്നു.അതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സംവിധായകന്‍ നാദിര്‍ഷ ആശുപത്രിയില്‍ തന്നെ തുടരുകയാണ്.

Related Topics

Share this story