Times Kerala

നടിയെ ആക്രമിച്ച കേസ്; കാവ്യ കുടുങ്ങി, കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതിന് തെളിവ്

 

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന് നേരിട്ട് ബന്ധമുള്ളതായി തെളിവുകള്‍. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യയുടെ കാക്കനാടുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ് പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പാണ് സുനി ഇവിടെയെത്തിയത്.എന്നാല്‍ കാവ്യ ഈ സമയം കടയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവിടുത്തെ വിസിറ്റിംഗ് കാര്‍ഡ് സ്ഥാപനത്തിന്റെ മാനേജര്‍ സുനിക്ക് കൈമാറി. ഈ വിസിറ്റിംഗ് കാര്‍ഡ് സുനിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മാഡം എന്നത് കെട്ടുകഥയല്ലെന്നും സിനിമാ നടിയാണെന്നും നേരത്തെ പള്‍സര്‍ സുനി പറഞ്ഞിരുന്നു. ജയിലിലുള്ള വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ എല്ലാം വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് വന്നപ്പോഴാണ് ആ മാഡം കാവ്യ തന്നെയാണെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞത്.

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു നേരത്തെ കാവ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പിച്ചതായി നേരത്തെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി ജയിലില്‍ നിന്ന് അയച്ച കത്തില്‍ രണ്ടിടത്തും സുനില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണ സംഘം ഇവിടെയെത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നെങ്കിലും തെളിവുകളൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് സുനി ലക്ഷ്യയില്‍ എത്തിയ കാര്യം വെളിപ്പെടുത്തിയത്.

Related Topics

Share this story