അതിർത്തിയിലെ സംഘർഷത്തില്‍ ഇന്ത്യ പാഠമുൾക്കൊള്ളണമെന്ന് ചൈന
ബെയ്ജിംഗ്: ചൈനീസ് അതിർത്തിയിലെ സംഘർഷത്തിനു ശേഷം ഡോക ലായിൽ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിനു പിന്നാലെ, പ്രകോപനപരമായ പ്രസ്താവനകളുമായി ചൈന. ഡോക ലാ സംഭവത്തിൽ നിന്ന് ഇന്ത്യ പാഠമുൾക്കൊള്ളണമെന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥൻ കേണൽ വു ഖ്വിയാൻ പറഞ്ഞു.
ഡോക് ലാ പ്രശ്നത്തിനു ശേഷം ചൈനീസ് സൈന്യം തങ്ങളുടെ പ്രവിശ്യകൾ സംരക്ഷിക്കുന്നതിൽ കൂടുതൽ ജാഗരൂകരാണെന്നു വു ഖ്വിയാൻ വ്യക്തമാക്കി. ഡോക് ലാ സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഇന്ത്യ തയാറാകണമെന്നും അന്തരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ഉൾകൊള്ളണമെന്നും പറഞ്ഞ വു ഖ്വിയാൻ അതിർത്തിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യ ചൈനയോട് സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ഞായറാഴ്ച ചൈനയിലേക്കു തിരിക്കാനിരിക്കെയാണ് ചൈനീസ് സൈനിക ഉദ്യോഗസ്ഥന്‍റെ പ്രകോപനപരമായ വാക്കുകൾ ഉണ്ടായത്.
തിങ്കളാഴ്ചയാണ് ചൈനീസ് അതിർത്തിയിലെ സംഘർഷത്തിനു വിരാമമിട്ടു ഡോക ലായിൽനിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്. ചൈന ആ മേഖലയിലെ റോഡ് നിർമാണം നിർത്തിവയ്ക്കുമെന്ന ധാരണയായതിനെത്തുടർന്നാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിച്ചത്. അതേസമയം, ഇന്ത്യ സൈന്യത്തെ പിൻവലിച്ചെന്നു പറഞ്ഞ ചൈന തങ്ങളുടെ അധീനതയിലുള്ള ഡോക ലാ പ്രദേശത്ത് ചൈനീസ് സേന പട്രോളിംഗ് തുടരുമെന്നു വ്യക്തമാക്കിയിരുന്നു.