ഗുജറാത്ത് കലാപം; തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കണ്ടതില്ല- സുപ്രിം കോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി. ഇത്തരം കാര്യങ്ങള്‍ക്ക് നികുതിപ്പണം ഉപയോഗിക്കാനാവില്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പി.സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.
2002 കലാപത്തിനിടെ തകര്‍ക്കപ്പെട്ട അഞ്ഞൂറിലധികം ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
2012ലാണ് ഐ.ആര്‍.സി.ജിയുടെ വാദങ്ങള്‍ അംഗീകരിച്ച് ഗുജറാത്ത് ഹൈക്കോടതി വിധിയുണ്ടായത്. നഷ്ടപരിഹാര തുക എത്രയാണെന്ന് കണക്കാക്കുന്നതിന് ജില്ല ജഡ്ജിയെ സ്‌പെഷല്‍ ഓഫിസറാക്കി ചുമതലപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിവിധയിനത്തില്‍ ലഭിക്കുന്ന നികുതിപ്പണം ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് വിനിയോഗിക്കണമെന്ന് ഹൈക്കോടതിക്ക് ഉത്തരവിടാനാവില്ലെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ വാദം .പ്രത്യേക മതത്തിനോ മത സംഘടനങ്ങൾക്കോ വേണ്ടി നികുതി പണം ചെലവഴിക്കുന്നത് ഭരണഘടനയുടെ 27ാം വകുപ്പ് പ്രകാരം ഭരണാഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.