സ്കൂൾ കുട്ടികളെ രക്ഷിക്കാൻ പോലീസുകാരൻ ബോംബുമായി ഓടിയത് ഒരു കിലോമീറ്റർ
ഭോപ്പാൽ: മധ്യപ്രദേശിൽ സ്കൂൾ കുട്ടികളെ ബോംബ് സ്ഫോടനത്തിൽനിന്നും രക്ഷിക്കാൻ പോലീസുകാരൻ ഒരു കിലോമീറ്ററോളം ദൂരം ബോംബുമായി ഓടി. സാഗർ ജില്ലയിലെ ചിറ്റോരയെന്ന ചെറു ഗ്രാമത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെയാണ് സർക്കാർ സ്കൂളിൽ ബോംബ് കണ്ടെത്തിയത്. ഈ സമയം സ്കൂളിൽ നാനൂറോളം കുട്ടികളുണ്ടായിരുന്നു.
സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഹെഡ്കോൺസറ്റബിൾ അഭിഷേക് പട്ടേലിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്കൂളിലെത്തി. എന്നാൽ പോലീസിനൊപ്പം ബോംബ് സ്ക്വാഡ് ഉണ്ടായിരുന്നില്ല. ബോംബ് സ്ഥലത്തുനിന്നും മാറ്റുന്നതു സംബന്ധിച്ച് സ്കൂൾ അധികൃതർ തമ്മിൽ തർക്കമായി. തുടർന്ന് അഭിഷേക് ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. 12 ഇഞ്ച് വലിപ്പവും 10 കിലോ ഭാരവുമുള്ള ബോംബ് തോളിലേറ്റി അഭിഷേക് ഓടി.
ബോംബ് പൊട്ടിയാൽ അരകിലോമീറ്റര്‍ പരിധി വരെ ആഘാതമുണ്ടാകുമെന്ന തിരിച്ചറിവാണ് ബോംബും തോളിലേന്തി ഓടാന്‍ അഭിഷേകിനെ പ്രേരിപ്പിച്ചത്. കുട്ടികളെ രക്ഷിക്കാൻ ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു തന്റെ ഉള്ളില്‍- അഭിഷേക് പറയുന്നു. തങ്ങൾക്ക് ഡയൽ 100 ലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. ജനവാസ കേന്ദ്രത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാധ്യമാകുന്ന അത്രയും ദൂരത്തേക്ക് ബോംബ് മാറ്റുക എന്നതുമാത്രമായിരുന്നു തന്റെ ലക്ഷ്യം. ബോംബ് സ്ഫോടനം നടന്നാൽ അതിന്റെ പ്രത്യാഘാതം 500 മീറ്റർ ചുറ്റളവിലുണ്ടാകുമെന്ന് പോലീസ് ട്രെയിനിംഗിൽ മനസിലാക്കിയിരുന്നു. ഇതാണ് ബോംബ് ഇവിടെനിന്നും മാറ്റാനുള്ള ശ്രമം നടത്താൻ പ്രേരിപ്പിച്ചതെന്നും അഭിഷേക് പറയുന്നു.
ബോംബ് എവിടെനിന്ന് വന്നതാണെന്നോ ആര് സ്ഥാപിച്ചതാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.