മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം വി.ബി.ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തെളിയുകയായിരുന്നു. 57 വയസായിരുന്നു ചന്ദ്രശേഖറിന്.
ചന്ദ്രശേഖറിന് ഒരു ക്രിക്കറ്റ് ലീഗ് ടീം ഉണ്ടായിരുന്നുവെന്നും ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തില്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറഞ്ഞു. തമിഴ്‌നാട് ക്രിക്കറ്റ് ലീഗിൽ വിബി കാഞ്ചി വീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനവും നല്‍കുന്നുണ്ടായിരുന്നു.
ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മരണം നടക്കുന്നതിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.