ചൈനയില്‍ വെള്ളപ്പൊക്കം: 15 പേര്‍ മരിച്ചു, വൻ നാശനഷ്ടങ്ങൾ
ബീജിംഗ്: മധ്യ ചൈനയിലെ ഹൂബെ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചതായി സൂചന. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. കാണാതയവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.
ചൊവ്വാഴ്ച മുതല്‍ കനത്ത മഴയാണ് ഹുബെ പ്രവിശ്യയിലെ ഷിയാന്‍ നഗരത്തില്‍ ഉണ്ടായത്. ഷിയാനിലെ ചില ഗ്രാമങ്ങളില്‍ മണിക്കൂറില്‍ 93.3 മില്ലിമീറ്റര്‍ വരെ രേഖപ്പെടുത്തിയ മഴയുണ്ടായി. കിങ്‌ലോങ്‌ഷാന്‍ ഗ്രാമത്തിലുണ്ടായ വെളളപ്പൊക്കത്തില്‍ എട്ട് പേര്‍ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിരവധി വീടുകള്‍ തകര്‍ന്നതായും കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനത്തിനായി രണ്ടായിരത്തിലധികം വരുന്ന ദ്രൂതകര്‍മ സേനയെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു. കനത്ത മഴ തുടരുമെന്നും അടുത്ത 24 മണിക്കൂറില്‍ ഷിയാനില്‍ 150 മില്ലിമീറ്ററോളം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.