പാസ്പോർട്ട് പോലീസ് വെരിഫിക്കേഷൻ ഇനി ഓണ്‍ലൈൻ വഴി
ന്യൂഡൽഹി: പാസ്പോർട്ട് ലഭിക്കുന്നതിനുള്ള പോലീസ് പരിശോധനകൾ ഓണ്‍ലൈൻ വഴിയാക്കുന്നത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രസർക്കാർ. പോലീസ് പരിശോധനയ്ക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണു പുതിയ നീക്കം. പാസ്പോർട്ട് ലഭിക്കുന്നതിനും പുതുക്കുന്നതിനും വേണ്ട എല്ലാ പോലീസ് പരിശോധനകളും ഓണ്‍ലൈൻ വഴിയാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി സൃഷ്ടിച്ച നാഷണൽ ക്രൈം ഡേറ്റാ ബേസിൽനിന്ന് അപേക്ഷകന്റെ ചരിത്രം സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക്സ് ആൻഡ് സിസ്റ്റംസ്(സിസിടിഎൻഎസ്) തിങ്കളാഴ്ച പുറത്തിറക്കി. 2009ൽ വിഭാവനം ചെയ്ത പദ്ധതി ഇപ്പോൾ മാത്രമാണ് പുറത്തിറക്കാൻ കഴിയുന്നത്. രാജ്യത്തെ 15,398 പോലീസ് സ്റ്റേഷനുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മേൽവിലാസവും തിരിച്ചറിയൽ വിശദാംശങ്ങളും ഉൾപ്പെടെ അപേക്ഷകനുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ, ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അക്കാര്യം എന്നിവ പോലീസിന് ഓണ്‍ലൈനായി പരിശോധിക്കാം. ദേശീയ ജനസംഖ്യാ രജിസ്റ്റർ, ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയിലെ വിവരങ്ങൾ ഇതിനായി പൊലീസിനു ലഭ്യമാക്കും. സിസിടിഎൻഎസ് വഴി വിവരശേഖരണത്തിനുള്ള ചുമതല എസ്പി തസ്തികയിലുള്ള പോലീസ് ഉദ്യോഗസ്ഥനു നൽകും.
ഇതോടെ പാസ്പോർട്ട് എടുക്കുന്നതിന്റെ പ്രധാന ഘട്ടങ്ങളിലൊന്നായ വീട്ടിലെത്തിയുള്ള പോലീസുകാരുടെ വിവരശേഖരണം ഇല്ലാതാകും. പോലീസ് പരിശോധനയിലും അതിന്റെ റിപ്പോർട്ട് നൽകുന്നതിലുമുണ്ടാകുന്ന കാലതാമസവും ഇല്ലാതാകും. സാധാരണ രീതിയിൽ ഇപ്പോൾ പാസ്പോർട്ട് ലഭിക്കാൻ 20 ദിവസത്തിലധികം എടുക്കും. ഓണ്‍ലൈൻ പോലീസ് വെരിഫിക്കേഷൻ വഴി ഈ കാലാവധി ഒരാഴ്ചയായി ചുരുക്കുന്നതാണു കേന്ദ്രസർക്കാരിന്റെ പുതിയ നടപടി.