‘സുരക്ഷിത അയല്‍പക്കം’ ജനജീവിതം സുരക്ഷിതവും സുഗമവുമാക്കാന്‍ ഷാര്‍ജ പൊലീസിന്റെ പ്രത്യേക പദ്ധതിക്ക് തുടക്കമായി
ഷാര്‍ജ : ജനജീവിതം സുരക്ഷിതവും സുഗമവുമാക്കാന്‍ ഷാര്‍ജ പൊലീസിന്റെ പ്രത്യേക പദ്ധതിക്ക് തുടക്കമായി. സുരക്ഷിത അയല്‍പക്കം എന്ന പേരിലുള്ള പദ്ധതിക്കാണ് തുടക്കമായത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്ന് ഷാര്‍ജ പൊലീസ് അധികൃതര്‍ പറഞ്ഞു. ഷാര്‍ജയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.
സുരക്ഷാ ബോധവത്കരണവും, മുന്‍കരുതലുമാണ് സുരക്ഷിത അയല്‍പക്കം എന്ന പദ്ധതിയുടെ ലക്ഷ്യം. ഷാര്‍ജ പൊലീസിന്റെ വിവിധ വിഭാഗങ്ങള്‍ ഇതില്‍ പങ്കാളികളാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പൊലീസ് സ്റ്റേഷനും ഉണ്ടാകും.
രാത്രികാല പട്രോളിങ്ങ്, രാത്രിയില്‍ അടിയന്തര പരാതി സ്വീകരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സുരക്ഷിത അയല്‍പക്കം പദ്ധതി നടപ്പാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം തടയാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഷാര്‍ജ നിവാസികള്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതായും പൊലീസ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പട്രോളിങ് ശക്തമാക്കിയും സംശയാസ്പദമായി കാണുന്നവരെ ചോദ്യംചെയ്തു നടപടി ശക്തമാക്കി. ഇതിന്‍റെ ഭാഗമായി സമീപകാലത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും അധികൃതര്‍ പറഞ്ഞു.