Times Kerala

വിദ്യാര്‍ഥിനിയെ തോക്കു ചൂണ്ടി തട്ടികൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് 60 വര്‍ഷം തടവ് ശിക്ഷ

 
വിദ്യാര്‍ഥിനിയെ തോക്കു ചൂണ്ടി തട്ടികൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് 60 വര്‍ഷം തടവ് ശിക്ഷ

ആര്‍ലിംഗ്ടണ്‍ (ടെക്സസ്) : യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ആര്‍ലിംഗ്ടണ്‍) വിദ്യാര്‍ഥിനിയെ തോക്കു ചൂണ്ടി തട്ടികൊണ്ടു പോയി നിര്‍ബന്ധമായി പണം പിന്‍വലിപ്പിക്കുകയും തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിന് കോടതി 60 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ജോയല്‍ മാംബെ എന്ന ഇരുപതുകാരന്‍ ആണ് പ്രതി. തട്ടികൊണ്ടുപോകല്‍, കവര്‍ച്ച, ലൈംഗീകപീഡനം എന്നീ മൂന്ന് കുറ്റങ്ങള്‍ക്ക് 60 വര്‍ഷം വീതവും, മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ടു വര്‍ഷവും ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

2018 ജൂണില്‍ യുടിഎ ബിലവഡിലുള്ള മിഡ്ടൗണ്‍ അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ പുലര്‍ച്ച മൂന്ന് മണിക്കാണ് വിദ്യാര്‍ഥിനി കാറില്‍ എത്തിയത്. കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി തോക്കുമായി ചാടിവീഴുകയും ബലമായി കാറിനു സമീപമുള്ള എടിഎം കൗണ്ടറിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അവിടെ നിന്നും പണം പിന്‍വലിപ്പിച്ചതിനുശേഷം മറ്റൊരു പാര്‍കിങ്ങ് ലോട്ടിലേക്ക് കാര്‍ കൊണ്ടുപോയി അവിടെവെച്ച്‌ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയെ വിട്ടയക്കുന്നതിനു മുൻപ് ഡ്രൈവിങ് ലൈസെന്‍സിന്റെ ഫോട്ടോ എടുത്തു. പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിനി വീട്ടില്‍ എത്തി വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

Related Topics

Share this story