Times Kerala

റഷ്യയില്‍ നിന്നുള്ള പക്ഷി-മുട്ട-ഇറച്ചി വിഭവങ്ങള്‍ യു എ ഇ പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു

 
റഷ്യയില്‍ നിന്നുള്ള പക്ഷി-മുട്ട-ഇറച്ചി വിഭവങ്ങള്‍ യു എ ഇ പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു

ദുബൈ: റഷ്യയില്‍ നിന്നുള്ള പക്ഷി മുട്ട, മാംസവം എന്നിവ ഇറക്കുമതി ചെയ്യുന്നത് യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. റഷ്യയിലെ മധ്യമേഖലയില്‍ പടര്‍ന്ന് പിടിച്ച പക്ഷി പനിയുടെ സാന്നിധ്യം മൂലമാണ് അവിടെ നിന്നുള്ള വിഭവങ്ങള്‍ക്ക് നിരോധനമേര്‍പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. 660,000 പക്ഷികളാണ് ഈ മേഖലയില്‍ പക്ഷി പനിയെ തുടര്‍ന്ന് മരണമടഞ്ഞതെന്ന് ആഗോള സംഘടനയുടെ വെളിപ്പെടുത്തല്‍.

രാജ്യത്തേക്ക് എത്തിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ വിശദമായ സാക്ഷ്യ പത്രങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് വിപണനാനുമതി നല്‍കുകയുള്ളൂ. വിഭവങ്ങളുടെ നിലവാരവും ഗുണമേന്മയും കൃത്യമായി ഉറപ്പാക്കുകയും രാജ്യത്തെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളവയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഐക്യ രാഷ്ട്ര സഭയുടെ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ ഈ നടപടി. വന്യ ജീവി ഗണത്തില്‍ പെടുന്ന പക്ഷികള്‍, അലങ്കാര പക്ഷികള്‍, കോഴി, മുട്ട, ഇറച്ചി, മറ്റ് മാംസ വിഭവങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് മന്ത്രാലയം തടഞ്ഞിട്ടുണ്ട്. റിപബ്ലിക്ക കല്‍മികിയ, അസ്ട്രഖാന്‍സ്‌കായ ഒബ്ലാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികളാണ് മന്ത്രാലയം നിരോധിച്ചത്.

Related Topics

Share this story