Times Kerala

പുനര്‍ജനിയിലൂടെ പുനര്‍ജനിച്ച് ജില്ലയിലെ കാര്‍ഷിക മേഖല

 
പുനര്‍ജനിയിലൂടെ പുനര്‍ജനിച്ച് ജില്ലയിലെ കാര്‍ഷിക മേഖല

പ്രളയം തകര്‍ത്തെറിഞ്ഞ കാര്‍ഷിക മേഖലയെ സര്‍ക്കാരും കൃഷി വകുപ്പും കര്‍ഷകരും ചേര്‍ന്ന് തിരിച്ചു പിടിച്ച് കഴിഞ്ഞു. ജില്ലയില്‍ വീടിനൊപ്പം കൃഷിഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര വിഹിതത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തത് പത്ത് കോടി രൂപയാണ്. കാര്‍ഷിക മേഖലയുടെ പുനര്‍ സൃഷ്ടിക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൂനര്‍ജനി പദ്ധതി കാര്‍ഷിക സമ്പത്ത് തിരിച്ച് പിടിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. പദ്ധതിയുടെ ഭാഗമായി പ്രളയം മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ കൃഷിഭൂമിയൊരുക്കി നടീല്‍ വസ്തുക്കള്‍ നല്‍കി. ഇതിന് പൂറമെ പ്രളയാനന്തരം സ്വീകരിക്കേണ്ട കൃഷി മുറകളെ കുറിച്ച് കര്‍ഷകരെ ബോധവല്‍കരിക്കാനും വകുപ്പിന് സാധിച്ചു.

കൃഷിഭൂമിക്കൊപ്പം കര്‍ഷകരുടെ മാനസിക അവസ്ഥയും പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുനര്‍ജനിയുടെ ഭാഗമായി ബോധവല്‍കരണ പരിപാടിയും സംഘടിപ്പിച്ചു. കൃഷിയെ തിരിച്ചുപിടിക്കാന്‍ പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന കര്‍ഷകര്‍ക്ക് പുനര്‍ജനി കിറ്റുകള്‍ വിതരണം ചെയ്തു. 49000 തൈകള്‍, 10940 വിത്ത് കിറ്റ്, 100 പുനര്‍ജനി വിത്ത് കിറ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. 2.61 ലക്ഷം രൂപയാണ് കൃഷി വകുപ്പ് ഇതിനായി ഉപയോഗപ്പെടുത്തിയത്. 12 മെട്രിക് ടണ്‍ നെല്ല്, 57694 പച്ചക്കറി വിത്ത് പാക്കറ്റ്, 7000 പച്ചക്കറി തൈകള്‍ എന്നിവയാണ് പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനരുജ്ജീവത്തിനായി ജില്ലയില്‍ വിതരണം ചെയ്തത്. കൂടാതെ കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല് ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു.

സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ക്കായി 395.6 ലക്ഷം രൂപ അധികമായി അനുവദിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ നശിച്ച തോടുകള്‍ ആഴം കൂട്ടി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പാര്‍ശ്വ ഭിത്തി കെട്ടി സംരക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കാനും കാര്യക്ഷമമായി അവ നടപ്പിലാക്കാനും ജില്ലയില്‍ കൃഷിവകുപ്പിന് സാധിച്ചു. 2018 ആഗസ്റ്റിലെ പ്രളയത്തില്‍ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 1951.665 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്‍ണ്ടായത്. 860.68 ഹെക്ടര്‍ കൃഷിഭൂമിയെ ആണ് പ്രളയം ബാധിച്ചത്.

കേരളത്തിലെ പ്രളയ ദുരിതബാധിത കര്‍ഷകര്‍ക്ക് സംസ്ഥാനതല ബാങ്കേര്‍സ് സമിതിയും സര്‍ക്കാരും സംയുക്തമായി പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും കാര്‍ഷികമേഖലയുടെ കുതിപ്പിന് ആക്കം കൂട്ടി. നിലവിലുളള വിള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് 5 വര്‍ഷം വരെ അധിക കാലാവധിയും കാര്‍ഷിക വിള വായ്പയുടെ ഭാഗമായി കര്‍ഷകര്‍ക്കായി അനുവദിച്ചു. കൃഷി ആവശ്യത്തിന് നിലവിലെ തോത് അനുസരിച്ചും ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ചും മാര്‍ജിനോ അധിക ഈടോ ഇല്ലാതെ പുതിയ വായ്പ അനുവദിച്ചു. നിലവിലുളള വായ്പയ്ക്കും പുതിയ വായ്പയ്ക്കും നിശ്ചിത കാലാവധി വരെ സാധാരണ പലിശ മാത്രം ഈടാക്കി.

വിളനാശം ഉണ്ടണ്‍ായവര്‍ക്കും അതോടൊപ്പം വളര്‍ത്തുമൃഗങ്ങള്‍ കാര്‍ഷികോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും നിലവിലെ വായ്പകള്‍ക്ക് 12 മുതല്‍ 18 മാസം വരെ മൊറൊട്ടോറിയം അനുവദിക്കുകയും നിലവിലുളള വായ്പകള്‍ തിരിച്ചടക്കുന്നതിന് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധി നല്‍കുകയും ചെയ്തു. കന്നുകാലികള്‍, കാര്‍ഷികോപകരണങ്ങള്‍, മറ്റു കാര്‍ഷിക ആവശ്യങ്ങള്‍, എന്നിവയ്ക്കായി ആവശ്യാനുസരണം പുതിയ വായ്പകള്‍ അനുവദിച്ചു. പുതിയ വായ്പകള്‍ക്ക് ഈടോ, ഗ്യാരണ്ടണ്‍ിയോ നല്‍കാതെ വായ്പകള്‍ അനുവദിക്കുകയും ചെയ്തു.

Related Topics

Share this story