36 വര്‍ഷം മുൻപ് കാണാതായ പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായി തുറന്നു പരിശോധിച്ച വത്തിക്കാനിലെ 2 ശവക്കല്ലറകള്‍ ശൂന്യം
വത്തിക്കാന്‍: 36 വര്‍ഷം മുൻപ് കാണാതായ പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായി തുറന്നു പരിശോധിച്ച വത്തിക്കാനിലെ 2 ശവക്കല്ലറകള്‍ ശൂന്യം. 19-ാം നൂറ്റാണ്ടിലെ രാജകുമാരിമാരെ അടക്കം ചെയ്ത കല്ലറകളില്‍ അവരുടെ അസ്ഥിക്കഷ്ണങ്ങള്‍ പോലും കാണാതായതില്‍ ദുരൂഹതയേറി.
1983 ല്‍ ഒന്നര മാസത്തെ ഇടവേളയില്‍ ഇമ്മാന്വേല ഒര്‍ലാന്‍ഡി, മിറെല ഗ്രിഗോറി എന്നീ പെണ്‍കുട്ടികളെ കാണാതായിരുന്നു. വത്തിക്കാനിലെ ക്ലാര്‍ക്കിന്റെ മകളായ ഇമ്മാന്വേലയുടെ മൃതദേഹാവശിഷ്ടം ഉണ്ടെന്ന ധാരണയിലാണ് 2 ശവക്കല്ലറകള്‍ തുറന്നത്.ഇമ്മാന്വേലയുടെ കുടുംബത്തിന് ഇതു സംബന്ധിച്ച് അജ്ഞാതകേന്ദ്രത്തില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.
പെണ്‍കുട്ടികളുടെ തിരോധാനത്തില്‍ ഇറ്റലിയിലും വത്തിക്കാനിലും ഇപ്പോഴും വിവാദവും ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്. ജര്‍മനി, ഓസ്ട്രിയ വംശജരായ പ്രഭുകുടുംബാംഗങ്ങളെ സംസ്കരിച്ചിരുന്ന ശ്മശാനത്തിലെ കല്ലറകളാണ് തുറന്നു പരിശോധിച്ചത്. 1836 ല്‍ മരിച്ച സോഫി വോന്‍ ഹോന്‍ലോഹ്, 1840 ല്‍ മരിച്ച കാര്‍ലോട്ട ഫെഡറിക എന്നീ രാജകുമാരിമാരുടെ കല്ലറകളാണ് തുറന്നത്.
കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടാത്തതിനാല്‍, 19 -ാം നൂറ്റാണ്ടിന്റെ ഒടുവിലും 60 വര്‍ഷം മുന്‍പും ശ്മശാനത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള രേഖകള്‍ പരിശോധിക്കുമെന്ന് വത്തിക്കാന്‍ വക്താവ് അലസാന്‍ഡ്രോ ഗിസോട്ടി പറഞ്ഞു.