ജേക്കബ് തോമസിനെതിരെ സിഎജി; തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സിഎജി. ഡയറക്ട്രേറ്റ് കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുള്ളതായാണ് കണ്ടെത്തല്‍. സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നും സിഎജി. ഗുണനിലവാരം ഉറപ്പാക്കാതെ പണം നല്‍കി. അധിക ചെലവുണ്ടാക്കി. കെട്ടിട നിർമാണത്തിന് കോർപറേഷന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും സിഎജി കണ്ടെത്തി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സിഎജി ശരിവെച്ചു. കൊടുങ്ങല്ലൂരിലെ ഓഫീസിൽ കോൺഫറൻസ് ഹാൾ നിർമ്മിച്ചതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.2009 മുതല്‍ 2014 വരെയാണ് തുറമുഖ ഡയറക്ടറായി ജേക്കബ് തോമസ് പ്രവര്‍ത്തിച്ചത്.
1.93 കോടി രൂപയില്‍ നിര്‍മ്മിച്ച തുറമുഖ വകുപ്പ് ആസ്ഥാന കെട്ടിടം നശിക്കുന്നതായും ചൂണ്ടികാണിക്കുന്നു. സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നതാണ് രണ്ടാമത്തെ കണ്ടെത്തല്‍. ഗുണനിലവാരം പരിശോധിക്കാതെ അധിക ചെലവുണ്ടാക്കി. തുറമുഖ വകുപ്പിന്റെ ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനെ തുടര്‍ന്ന് ഈയിനത്തില്‍ 2.4 ലക്ഷം രൂപ അധിക നികുതി നല്‍കിയെന്നുമാണ് കുറ്റപ്പെടുത്തല്‍.