‘ആയിരം സഹോദരിമാരുടെ സഹോദരന്‍’ 11 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ
ഭോപ്പാല്‍: പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത മധ്യപ്രദേശിലെ കോര്‍പ്പറേഷന്‍ അംഗം അറസ്റ്റിൽ. കെന്ദു ബാബ എന്ന പേരില്‍ അറിയപ്പെടുന്ന രാജേന്ദ്ര സിങ്ങ് ചൗഹാനാണ് അറസ്റ്റിലായത്. ‘ആയിരം സഹോദരിമാരുടെ സഹോദരന്‍’ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
മധ്യപ്രദേശിലെ ബെതുല്‍ എന്ന സ്ഥലത്താണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസിന് ലഭിച്ച ഒരു ഊമക്കത്താണ് കെന്ദു ബാബയുടെ അറസ്റ്റിൽ കലാശിച്ചത്. പോലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു.
ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. ജനപ്രതിനിധിയായ കെന്ദു ബാബയെ ഭയന്നാണ് പെണ്‍കുട്ടിയും കുടുംബവും സംഭവം പുറത്ത് പറയാതിരുന്നത്. പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
രക്ഷാബന്ധന്‍ ദിവസം വലിയ വേദിയൊരുക്കി ആയിരത്തോളം പെണ്‍കുട്ടികള്‍ക്ക് കെന്ദുബാബ രാഖി കെട്ടാറുണ്ടായിരുന്നു. രാഖി കെട്ടുന്നതിനൊപ്പം സമ്മാനങ്ങളും ഇയാള്‍ നല്‍കാറുണ്ട്. അതുകൊണ്ടാണ് ഇയാള്‍ ‘ആയിരം സഹോദരിമാരുടെ സഹോദരന്‍’ എന്ന് അറിയപ്പെടുന്നത്.