ചായ വിറ്റ് IAS നേടാൻ പരിശ്രമം; സംഗീത ചിന്നമുത്തുവിന് പ്രചോദനം നൽകാനായി ഒടുവിൽ യഥാർത്ഥ ഐ.എ.എസ്. ഓഫീസറെത്തി
കൊച്ചി: ഐ.എ.എസ്. എന്ന സ്വപ്നം സാക്ഷാത്ക്കരിയ്ക്കുന്നതിനായി ചായ വിറ്റും ശ്രമം നടത്തുന്ന സംഗീത ചിന്നമുത്തുവിന് പ്രചോദനം നൽകാനായി ഒടുവിൽ യഥാർത്ഥ ഐ.എ.എസ്. ഓഫീസറെത്തി. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് സംഗീതയുടെ പരിശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയുമായെത്തിയത്.എന്നാൽ,കളക്ടർ നേരിട്ടെത്തിയതിൽ സംഗീതയ്ക്കും നിറഞ്ഞ സന്തോഷം.ജീവിത പ്രതിസന്ധികൾക്കിടയിലും വലിയ സ്വപ്നങ്ങൾ കാണുന്ന സംഗീത മാതൃകയാണ്. സംഗീതയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി എന്തു സഹായവും ചെയ്യാമെന്ന് കളക്ടർ അറിയിച്ചു. കലൂർ സ്റ്റേഡിയത്തിൽ പ്രഭാത നടത്തത്തിനും വ്യായാമം ചെയ്യാനുമായി എത്തുന്നവർക്ക് സുപരിചിതമാണ് ഈ എം.കോംകാരി. നല്ല ചൂടേറിയ ഹെർബൽ ടീയും സ്പെഷ്യൽ അടയും സംഗീതയുടെമാണ് മാസ്റ്റർ പീസ് . പോണോത്ത് റോഡിലെ വീട്ടിൽ പുലർച്ചെ അമ്മയോടൊപ്പം എഴുന്നേറ്റ് സ്പെഷ്യൽ അടയും ചായയും ഉണ്ടാക്കാൻ തുടങ്ങും. 6.30 ഓടെ കലൂർ സ്റ്റേഡിയത്തിന് പിറകിലുള്ള റോഡിൽ ചൂട് ചായയും സ്പെഷ്യൽ അടകളുമായി എത്തും. ഒൻപതുമണി വരെയാണ് കച്ചവടം.പാലും പഞ്ചസാര ഉപയോഗിക്കാതെ കരിപ്പെട്ടിയും ചുക്കും മറ്റ് ഔഷധക്കൂട്ടുകളുമെല്ലാം ചേർത്ത ഹെർബൽ ടീയാണ് വില്പന നടത്തുന്നത്. ഇതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം പഠനമടക്കമുള്ള സ്വന്തം ആവശ്യങ്ങൾക്കെടുക്കും. അതോടൊപ്പം കുടുംബത്തിനും സഹായം ചെയ്യും.കുട്ടിക്കാലം മുതലുള്ളതാണ് സംഗീതയുടെ ഐ.എ.എസ്. നേടുകയെന്ന സ്വപ്നം. ബി കോമിന് ശേഷം ഇഗ്നോ വഴിയാണ് എം കോം ചെയ്തത്.എം.കോം പഠന സമയത്ത് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു.