ആഴിമല തീരത്ത് സെൽഫിയെടുക്കാൻ ശ്രമിക്കവെ കടലിൽ വീണ് യുവാവ് മരിച്ചു
വിഴിഞ്ഞം: ആഴിമല തീരത്ത് പാറക്കൂട്ടത്തിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ യുവാവ് കടലിൽ വീണ് മരിച്ചു. തിരുവല്ലം ടി.സി 35/22 29-ൽ വലിയ കുന്നുംപുറത്ത് വീട്ടിൽ മണിയന്റെയും തങ്കമണിയുടെയും മകൻ ജയക്കുട്ടൻ (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആഴിമല ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.പൂവാറിൽ ഒരു സുഹൃത്തിെൻറ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ആഴിമലക്ഷേത്രം കാണാനെത്തിയ നാലംഗ സംഘത്തിൽ ഒരാളാണ് മരിച്ച ജയക്കുട്ടൻ. പാറക്കൂട്ടത്തിൽ കയറി സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതിയ ജയക്കുട്ടൻ കടലിലേക്ക് വീണു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും യുവാവ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. നിലവിളി കേട്ടെത്തിയ നാട്ടുകാരും തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻറും തിരച്ചിൽ നടത്തുന്നതിനിടെ അരമണിക്കൂറിനുള്ളിൽ തന്നെ മൃതദേഹം കരക്കടിഞ്ഞു. എൻജിനീയറിങ് ബിരുദമെടുത്ത ജയക്കുട്ടൻ ബിസിനസ് ട്യൂഷനും കാറ്ററിങ് സർവിസും നടത്തി വരികയായിരുന്നു. അഖിൽ, മനു എന്നിവർ സഹോദരങ്ങളാണ്.