കുടിയേറ്റത്തിനെതിരെ ദലൈലാമയുടെ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തമാകുന്നു
ധര്‍മ്മശാല: യൂറോപ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ മുസ്ലിം രാജ്യമോ ആഫ്രിക്കന്‍ രാജ്യമോ ആയി മാറുമെന്ന് ആത്മീയ നേതാവ് ദൈലലാമ. വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദലൈലാമ കുടിയേറ്റത്തെക്കുറിച്ചുള്ള തന്‍റെ നിലപാട് ആവര്‍ത്തിച്ചത്.ആളുകളോട് അവരവരുടെ നാടുകളില്‍ ജീവിക്കാന്‍ ആവശ്യപെടണമെന്ന് പറഞ്ഞ ദലൈലാമ യൂറോപ്പ് മുഴുവന്‍ ആഫ്രിക്കക്കാരെക്കൊണ്ടും മുസ്ലിംകളെക്കൊണ്ടും നിറയുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യയില്‍ അഭയാര്‍ഥിയായി ജീവിക്കുകയാണ് 83 കാരനായ ദലൈലാമ. 1959ല്‍ ഇന്ത്യയിലേക്ക് കുടിയേറിയതാണ്. തന്‍റെ പിന്‍ഗാമി സ്ത്രീയാണെങ്കില്‍ സുന്ദരിയായിരിക്കണമെന്ന് 2015ല്‍ നടത്തിയ പ്രസ്താവന അദ്ദേഹം വീണ്ടുംആവര്‍ത്തിച്ചു. മനസ്സിന്‍റെ സൗന്ദര്യമല്ലേ സത്യമെന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍, യഥാര്‍ത്ഥ സൗന്ദര്യം മനസ്സിന്‍റേത് തന്നെയാണ്, പക്ഷേ മനുഷ്യര്‍ക്ക് ബാഹ്യരൂപവും അനിവാര്യമാണെന്നായിരുന്നു മറുപടി.അതേസമയം ദലൈലാമയുടെ പ്രസ്താവനകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.