മുപ്പതു വർഷം പഴക്കമുളള ധനകാര്യസ്ഥാപനത്തിന്റെ ഉടമയെയും കുടുംബത്തെയും കാണാനില്ല; നിക്ഷേപം നടത്തിയവർ ഞെട്ടലിൽ; ഇതുവരെ ലഭിച്ചത് 15 ഓളം പരാതികൾ; അന്വേഷണം
കൊല്ലം: ഓയൂരിൽ സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ ഉടമയെയും കുടുംബത്തെയും കാണാനില്ലെന്ന് പരാതി. ഓയൂർ, മരുതമൺപ്പള്ളി എന്നിവിടങ്ങളില്‍ കാർത്തിക ഫൈനാന്‍സിയേഴ്സ് എന്ന പേരിൽ ധനകാര്യസ്ഥാപനം നടത്തിയ പൂയപ്പളളി കോഴിക്കോട് വാര്‍ഡില്‍ കാർത്തികയിൽ പൊന്നപ്പൻ, ഭാര്യ ശാന്തകുമാരി എന്നിവരെയാണ് കഴിഞ്ഞമാസം 31 ന് ശേഷം കാണാതായത്. സ്വര്‍ണപണയം, മാസച്ചിട്ടി, മണി ട്രാന്‍സ്ഫര്‍ , നിക്ഷേപം സ്വീകരിക്കല്‍ എന്നിങ്ങനെയായി മുപ്പതു വർഷം പഴക്കമുളള സ്ഥാപനമാണ് കാർത്തിക ഫൈനാന്‍സിയേഴ്സ്. ചിട്ടിപ്പണവും ആളുകള്‍ ഇവിടെത്തന്നെ നിക്ഷേപിക്കുന്നതായിരുന്നു രീതി. പണം തിരികെ ചോദിക്കുന്നവര്‍ക്ക് കിട്ടാതായതോടെ സംശയമായി.സ്ഥാപനങ്ങളും അടഞ്ഞുകിടന്നതോടെയാണ് നിക്ഷേപകര്‍ വീട്ടിലെത്തിയത്. എന്നാല്‍ മൊബൈല്‍ഫോണിലും ലഭിച്ചില്ല. വീട് പൂട്ടിയിട്ടനിലയിലാണ്. പൂയപ്പളളി പൊലീസ് വീട് ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വീട് പരിശോധിച്ചു. ഇതിനോടകം പതിനഞ്ചുപേരുടെ പരാതിയാണ് പൊലീസിന് ലഭിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൂയപ്പളളി പൊലീസ് പറഞ്ഞു.