അഫ്ഗാൻ പൗരന്മാർ രാജ്യം വിടരുത്; യുഎസ് സൈന്യം 31നകം രാജ്യം വിടണം; സ്വരം കടുപ്പിച്ച് താലിബാൻ
കാബൂൾ: അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്ന് താലിബാന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നും, വിമാനത്താവളത്തിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു.ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുളളവരെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകരുത്. ഒഴിപ്പിക്കല്‍ പ്രവർത്തനം അമേരിക്ക ഈ മാസം 31ന് പൂര്‍ത്തിയാക്കണം. കൂടുതൽ സാവകാശം നല്‍കില്ല. കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന്‍ വൃത്തങ്ങളുടെ വാദം.ഇതിനിടെ യുഎസ് ചാരസംഘടനയായ സിഐഎയുടെ മേധാവി താലിബാനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഓഗസ്റ്റ് 31ന് ശേഷം വിദേശ ശക്തികളെ അഫ്ഗാനില്‍ തുടരാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പിനു പിന്നാലെയായിരുന്നു ചര്‍ച്ച. എന്നാൽ ഇതേക്കുറിച്ച് അറിവില്ലെന്നാണ് താലിബാൻ വക്താവ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞത്.