Times Kerala

തുണിക്കടയിൽ ജോലിക്കെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി 50000 രൂപയും സ്വർണ്ണമോതിരവും തട്ടിയെടുത്തു; കടയുടമ അറസ്റ്റിൽ

 
തുണിക്കടയിൽ ജോലിക്കെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി 50000 രൂപയും സ്വർണ്ണമോതിരവും തട്ടിയെടുത്തു; കടയുടമ അറസ്റ്റിൽ

കൊച്ചി : തുണിക്കടയിൽ ജോലിതേടിയെത്തിയ സ്‌ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മുതലക്കുടം വിസ്മയ വീട്ടിൽ സനീഷി (43) നെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിലയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന പ്രതി ഇവിടെ ജോലിക്കെത്തിയ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്നാണു പരാതി. എറണാകുളം സൗത്തിലുള്ള ഒരു ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും, പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ കൈയിൽനിന്ന് 50,000 രൂപയും മോതിരവും സനീഷ് തട്ടിയെടുക്കുകയും ചെയ്തു. ഇതിനിടെ, സനീഷിന് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പരാതിക്കാരി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. മരട് പോലീസ് സ്റ്റേഷനിൽ സനീഷിനെതിരേ പീഡന ശ്രമത്തിന് കേസുണ്ട്. തൊടുപുഴ, തിരുവനന്തപുരം നെയ്യാറ്റിൻകര, വഞ്ചിയൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ സനീഷിനെ വഴിത്തലയിൽ നിന്നാണ് പിടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Topics

Share this story