ജനിച്ചപ്പോള്‍ ഒരു ആപ്പിളിന്റെ തൂക്കം, വെറും 212 ഗ്രാം, വലിപ്പം 24 സെന്റി മീറ്റര്‍ മാത്രം.! 13 മാസത്തെ ആശുപത്രി വാസത്തിന് ശേഷം ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു ആശുപത്രി വിട്ടു
സിംഗപ്പുര്‍: ജനിച്ചപ്പോള്‍ ഒരു ആപ്പിളിന്റെ വലിപ്പം മാത്രം, തൂക്കം വെറും 212 ഗ്രാമും. ഒടുവില്‍ 13 മാസത്തെ ആശുപത്രി വാസത്തിനുശേഷം ക്വെക് യു സുവാന്‍ എന്ന ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു ആശുപത്രിവിട്ടു. 2020 ജൂണ്‍ ഒമ്പതിന് സിംഗപ്പുരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു ക്വെക്കിന്റെ ജനനം. 25 ആഴ്‌ചമാത്രം വളര്‍ച്ചയുള്ളപ്പോള്‍ മാസം തികയാതെയാണു കെ്വക്കിനു അമ്മ മേയ് ലിയാങ് ജന്മം നല്‍കിയത്. ജനിച്ചപ്പോൾ 24 സെന്റി മീറ്റര്‍ മാത്രമായിരുന്നു കുട്ടിയുടെ വലിപ്പം.കുട്ടി ജീവനോടെ ലഭിക്കുമെന്ന് ഡോക്‌ടര്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. തുടര്‍പരിചരണത്തിനായി കുട്ടിയെ നിയോനേറ്റല്‍ ഐ.സി.യുവിലേക്കു മാറ്റുകയായിരുന്നു. ജനിച്ചശേഷം 13 മാസവും ഐ.സി.യുവിലായിരുന്നു കുഞ്ഞിനെ പരിചരിച്ചത്. ആഴ്‌ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ഒടുവില്‍ ആശുപത്രി വിടുമ്പോള്‍ 6.3 കിലോയാണ് ക്വെക്കിന്റെ ഭാരം. ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശുവാണ് ക്വെക് എന്നാണ് നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ അഭിപ്രായം. കെ്വക്കിന്റെ ചികിത്സയ്‌ക്ക് ഇതുവരെ രണ്ടു കോടി രൂപയോളമാണു ചെലവായത്. പൊതുജനങ്ങളുടെ സഹായത്തോടെയാണു തുക കണ്ടെത്തിയത്.