നടുറോഡിൽ പട്ടാപ്പകൽ ഡേക്ടറെ വെട്ടിക്കൊന്ന സംഭവം; അഭിഭാഷകരും ഡോക്ടറുമടക്കം 7 പേര്‍ക്കു വധശിക്ഷ; രണ്ടു പേർക്ക് ജീവപര്യന്തം
ചെന്നൈ: നടുറോഡില്‍ വച്ചു പട്ടാപ്പകല്‍ ഡോക്ടറെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകരും ഡോക്ടറുമടക്കം 7 പേര്‍ക്കു വധശിക്ഷ. രണ്ടുപേരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. കന്യാകുമാരിയിലെ 12 കോടിയുടെ ഭൂസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ മുന്‍ ന്യൂറോളജിസ്റ്റായിരുന്ന സുബ്ബയ്യയെ ജോലി ചെയ്യുന്ന ആശുപത്രിക്കു മുന്നിലിട്ടു മൂന്നംഗ സംഘം വെട്ടിക്കൊന്നത്.2013 സെപ്റ്റംബര്‍14നാണ് ചെന്നൈയെ നടുക്കിയ കൊലപാതകം നടന്നത്. വടിവാള്‍കൊണ്ട് ശരീരമാസകലം വെട്ടേറ്റ ഡോക്ടര്‍ ഒന്‍പത് ദിവസത്തിനു ശേഷം മരിച്ചു. 10 പ്രതികളാണ് കേസിലുണ്ടായിരുന്നത്. സുബ്ബയ്യയുടെ മാതൃസഹോദരന്റെ കുടുംബത്തില്‍പെട്ട പൊന്നുസാമി, മക്കളായ അഡ്വക്കറ്റ് പി.ബേസില്‍,ബോറിസ്, ബേസില്‍ ജോലിചെയ്തിരുന്ന സ്ഥാപന ഉടമ അഡ്വക്കറ്റ് ബി.വില്യംസ് വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയ ഡോക്ടര്‍ ജയിംസ് സതീഷ് കുമാര്‍, വാടക കൊലയാളികളായ മുരുകന്‍,സെല്‍വ പ്രകാശ് എന്നിരെയാണ് സെയ്ദാപെട്ട് സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പൊന്നുസാമിയുടെ ഭാര്യ മേരി പുഷ്പം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധു യേശുരാജന്‍ എന്നിവര്‍ ഇരട്ടജീവപര്യന്തം തടവും അനുഭവിക്കണം.