80 ലക്ഷം ലോട്ടറി അടിച്ചിട്ടും കട ബാധ്യത തീര്‍ന്നില്ല: വീട്ടമ്മ ജീവനൊടുക്കി
കോട്ടയം: കഴിഞ്ഞ ദിവസം വീട്ടമ്മ മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയതിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്. അരീപ്പറമ്പ് കുന്നത്തുകുടിയിൽ സുമേഷിന്റെ ഭാര്യ സൗമ്യ എന്ന 39 കാരിയാണ് ജീവനൊടുക്കിയത്. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഇവര്‍ മീനച്ചിലാറ്റില്‍ ചാടിയതെന്നാണ് നിഗമനം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സൗമ്യ. ചൊവ്വാഴ്ച ജോലി കഴിഞ്ഞും സൗമ്യ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ മീനച്ചിലാറ്റിന് സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാ കുറിപ്പും മൃതദേഹവും കണ്ടെത്തിയത്. സൗമ്യയുടെ ഭര്‍ത്താവ് സുമേഷിന് നേരത്തെ 80 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് ഇവര്‍ പുതിയ വീട് വാങ്ങി. പിന്നീട് 15 ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ടായതായി സൗമ്യയുടെ വീട്ടുകാര്‍ പറയുന്നു.