കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി; ബ്യൂട്ടി പാർലർ ഉടമ ജീവനൊടുക്കി
കൊല്ലം: കൊട്ടിയത്ത് ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ ബ്യൂട്ടിപാർലർ ഉടമയായ യുവതി ആത്മഹത്യ ചെയ്തു. ഭരണിക്കാവ് സ്വദേശിനി ബിന്ദു പ്രദീപ് (44) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാമത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് ബന്ധുക്കൾ പറഞ്ഞു. മയ്യനാട് റോഡിൽ കട വാടകയ്‌ത്ത് എടുത്താണ് ബിന്ദു ബ്യൂട്ടി പാർലർ നടത്തിയിരുന്നത്. 20 വർഷക്കാലമായി വീടിനോട് ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നര വർഷം മുൻപാണ് ഇവിടേക്ക് മാറിയത്. ബ്യൂട്ടി പാർലറിൽ നൂതന സംവിധാനങ്ങൾ ഒരുക്കുന്നതിനായി ലക്ഷങ്ങളാണ് ബിന്ദു ചിലവിട്ടത്. വായ്പയെടുത്തും ആളുകളിൽ നിന്നും കടം വാങ്ങിയുമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ ലോക്ഡൗൺ കാരണം ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണമായി. ഇതേ തുടർന്നായിരുന്നു ആത്മഹത്യ.