ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കി; സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ശനിയാഴ്ച തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർഅനിൽ അറിയിച്ചു. 15 ഭക്ഷ്യവസ്തുക്കളും തുണിസഞ്ചിയും അടങ്ങുന്നതാണ് ഈ വർഷത്തെ ഓണക്കിറ്റ്. പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കിൽ പാലട, കശുവണ്ടി, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമേ ഒരു കിലോ പഞ്ചസാരയും അരലീറ്റർ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും. പഴയ സ്റ്റോക്കിലുള്ള സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.അടുത്തമാസം പത്തിന് ജില്ലാ കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ചയാണ് ഓണകിറ്റ് വിതരണം ആരംഭിക്കുന്നത്. റേഷൻ കടകൾ വഴി എല്ലാ വിഭാഗം കാർഡുടമകൾക്കും 15 ഇനങ്ങളടങ്ങിയ കിറ്റ് ലഭിക്കും. ഓണത്തിന് മുൻഗണനാവിഭാഗക്കാർക്ക് ഒരു ലീറ്ററും മറ്റ് വിഭാഗങ്ങൾക്ക് അരലീറ്റർ മണ്ണെണ്ണയും നൽകുമെന്നും മന്ത്രി അറിയിച്ചു.
റേഷൻ കാർഡുകളുടെ മുൻഗണാ ക്രമത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡ് ഉടമകൾക്ക് 31നാണ് കിറ്റുകൾ ലഭിക്കുക. ആഗസ്റ്റ് 2, 3 തീയതികളിലും പിങ്ക് കാർഡിന് ആഗസ്റ്റ് 4 മുതൽ 7 വരെയും നീല കാർഡിന് ആഗസ്റ്റ് 9 മുതൽ 12 വരെയും വെള്ള കാർഡിന് ആഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും.