Times Kerala

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

 
കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉൾക്കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ ഇന്ന് (26 ജൂലൈ) മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്ക് -കിഴക്കൻ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നീ സമുദ്രഭാഗങ്ങളിൽ ഇന്നു (26 ജൂലൈ) മുതൽ 28 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ജൂലൈ 29നും 30നും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തെക്ക്-പടിഞ്ഞാറൻ, മധ്യ, വടക്കൻ അറബിക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ ഇന്നു (26 ജൂലൈ) മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതു മുൻനിർത്തി ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 27 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

Related Topics

Share this story