15വയസ്സുള്ള മകളെ വീടിനുള്ളിലാക്കി വീടുപൂട്ടി അമ്മ കടന്നു; ഒരുമാസമായി പെൺകുട്ടി വീട്ടിൽ തനിച്ച്; ഒടുവിൽ പോലീസെത്തി ബാലിക ഭവനിലെത്തിച്ചു; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: കുടുംബപ്രശ്നങ്ങളുടെ പേരിൽ 15വയസ്സുള്ള മകളെ വീടിനുള്ളിലാക്കി വീടുപൂട്ടി അമ്മ കടന്നു. ഒരു മാസത്തോളമായി വീടിനുള്ളിൽ തനിച്ച് കഴിയുകയായിരുന്ന പെൺകുട്ടിയെ ഒടുവിൽ പൊലീസെത്തി രക്ഷപ്പെടുത്തിയാണ് ബാലിക ഭവനിലെത്തിച്ചത്. നാരങ്ങാനം ചെറുകുന്നത്ത് ഭാഗത്താണ് സംഭവം.ഭർത്താവ് ഉപേക്ഷിച്ചതിനാൽ വർഷങ്ങളായി അമ്മയും മകളും തനിച്ചായിരുന്നു താമസം.ജൂൺ 23നാണ് മകളെ വീടിനുള്ളിൽ തനിച്ചാക്കി അമ്മ പോയത്. സ്വന്തം വീട്ടിലേക്ക് പോയതാണെന്നാണ് പറയുന്നത്. അയൽപക്കവുമായി ഇവർക്ക് ഒരു ബന്ധവുമില്ലായിരുന്നു. അതിനാൽ കുട്ടി വീട്ടിൽ തനിച്ചായിരുന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞില്ല.എസ്.എസ്.എൽ.സി പരീക്ഷക്ക് ഒരു വിഷയമൊഴിച്ച് മുഴുവൻ വിഷയങ്ങൾക്കും പെൺകുട്ടിക്ക് എ പ്ലസ് ലഭിച്ചിരുന്നു. വിവരം പുറത്തറിഞ്ഞതോടെ കലക്ടർ ദിവ്യ എസ്.അയ്യർ ഇടപെട്ട് പെൺകുട്ടിയെ ഇലന്തൂരിലുള്ള ബാലിക ഭവനത്തിലേക്ക് മാറ്റി. ആദ്യം പെൺകുട്ടി വിസമ്മതിച്ചെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. വിഷയത്തിൽ മന്ത്രി വീണാ ജോർജും ഇടപെട്ടു.ജില്ല ഭരണകേന്ദ്രത്തിന്റെ എല്ലാ പരിരക്ഷയും പരിപാലനവും കുട്ടിക്കുണ്ടാകും. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്കും.