സിന്ധു തട്ടിപ്പിന്റെ ഉസ്താദ്.! വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 59 ലക്ഷം തട്ടിയ സംഭവത്തിന് പിന്നിൽ ഒമ്പതംഗ ഗുണ്ടാസംഘം; മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്തെ പ്രവാസി വ്യവസായിയില്‍നിന്ന് 59 ലക്ഷം രൂപയും കാറും സ്വര്‍ണമാലയും തട്ടിയതിനു പിന്നില്‍ ഹണിട്രാപ് സംഘം. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഒ. സിന്ധു (46), പെരുമണ്ണ സ്വദേശി കളത്തിങ്ങല്‍ കെ. ഷനൂബ് (39), ഫാറൂഖ് കോളജ് സ്വദേശി അനുഗ്രഹയില്‍ ശരത്കുമാര് (27) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒമ്ബതംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസിന് വ്യക്തമായത്. മറ്റു പ്രതികളായ കോഴിക്കോട് സ്വദേശികൾ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു.
സിന്ധുവിന്റെയും ഷനൂബിന്റെയും നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. മറ്റു പലരും ഇവരുടെ തട്ടിപ്പിനിരയായതായാണ് വിവരം. 2019 ഒക്ടോബറിലാണ് വ്യവസായിയെ സിന്ധു ഫോണിലൂടെ പരിചയപ്പെടുന്നത്. കോഴിക്കോട്ട് ഹോട്ടലും ബ്യൂട്ടിപാര്‍ലറും ഉണ്ടെന്നും പണം നല്കിയാല് വ്യാപാരസ്ഥാപനങ്ങളില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കുകയായിരുന്നു. ഇത് വിശ്വസിച്ച വ്യവസായി 17 ലക്ഷം രൂപ പല തവണയായി അയച്ചു നല്‍ക്കുകയായിരുന്നു. ഇതിനിടെ കൈപ്പറ്റിയ തുകയുടെ ലാഭവിഹിതമെന്ന് പറഞ്ഞ് സിന്ധു മൂന്നു മാസം 50,000 രൂപവീതം വ്യവസായിക്ക് നല്‍കുകയും ചെയ്തു. ഇതോടെ വ്യവസായി സംഘത്തെ കൂടുതൽ വിശ്വാസത്തിൽ എടുക്കുകയായിരുന്നു.
തുടർന്ന് പല സമയങ്ങളിലായി ബിസിനസ് ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് 42 ലക്ഷം രൂപകൂടി ഇവര്‍ വാങ്ങി. നല്കിക്കൊണ്ടിരുന്ന ലാഭവിഹിതം മുടങ്ങിയതോടെ സംശയം തോന്നിയ വ്യവസായി വ്യാപാരകരാറില്‍ ഉടന്‍ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, കരാറൊപ്പിടാന്‍ നാട്ടിലെത്തിയത് അറിയിച്ചതോടെ സിന്ധു ഫോണെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. കരാര്‍ ഒപ്പിടുന്നില്ലെങ്കില്‍ പണം തിരികെ വേണമെന്ന് പറഞ്ഞതോടെ തര്‍ക്കമായി. വ്യവസായി നടത്തിയ അന്വേഷണത്തില്‍ സിന്ധുവിന് ഹോട്ടലും ബ്യൂട്ടിപാര്ലറുമൊന്നും ഇല്ലെന്നും വ്യക്തമായി. വ്യവസായി തങ്ങളുടെ പിന്നാലെയുണ്ടെന്ന് വ്യക്തമായതോടെ കാരപ്പറമ്ബിലെ തന്റെ ഫ്ലാറ്റിലെത്തിയാല് പണം തിരികെ നല്‍കാമെന്ന് സിന്ധു അറിയിച്ചു.
തുടർന്ന്, കഴിഞ്ഞ ഫെബ്രുവരി 23ന് ഫ്ലാറ്റിലെത്തിയ വ്യവസായിയെ സിന്ധുവടക്കം ഒമ്ബതുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും നഗ്നനാക്കി സിന്ധുവിനൊപ്പം നിര്‍ത്തി ഫോട്ടോയും വിഡിയോയും പകര്‍ത്തുകയും ചെയ്തു. പരാതി നല്കിയാല് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെനന്നായിരുന്നു സംഘത്തിന്റെ ഭീഷണി. ഇതിനിടെ വ്യവസായിയുടെ അഞ്ചുപവന്റെ സ്വര്‍ണമാലയും കാറും സംഘം തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന്, മാസങ്ങള്‍ക്കുശേഷം വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പരാതി നല്‍കിയത്.
കേസിലെ പ്രതികളെല്ലാംമുൻപും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഹണിട്രാപ് ഉള്‍പ്പെടെ കേസുകളില്‍ പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിനൊപ്പം ഭര്‍ത്താവെന്ന് പറഞ്ഞ് താമസിക്കുന്നയാളും ക്രിമിനല്‍ കേസ് പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. ബിശ്വാസ്, എസ്.ഐ എസ്.ബി. കൈലാസ്നാഥ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കു മാറ്റി