അസലങ്കയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി 20 യിൽ ഇന്ത്യയ്ക്ക് ജയം
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി 20 യിൽ ഇന്ത്യയ്ക്ക് ജയം. 38 റൺസിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 18.3 ഓവറിൽ 126 ന് ഓൾ ഔട്ട് ആവുകയായിരുന്നു.
#TeamIndia win the 1st #SLvIND T20I by 38 runs
We go 1-0 in the series pic.twitter.com/9FfFbx2TTZ
— BCCI (@BCCI) July 25, 2021
മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ജയത്തോടെ ഇന്ത്യ 1-0ന് മുന്നിലെത്തി. മികച്ച തുടക്കം ലഭിച്ച ശ്രീലങ്ക ഒരു ഘട്ടത്തിൽ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഭുവനേശ്വർ കുമാർ നാലും ദീപക് ചാഹർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഭുവനേശ്വർ കുമാറാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അക്കൗണ്ട് തുറക്കുന്നതിനു മുൻപ് തന്നെ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടമായി. പിന്നീട് ശിഖർ ധവാനും(46), സഞ്ജു സാംസണും(27) ചേർന്ന് മികച്ച തുടക്കം നൽകി. സഞ്ജു പോയതിനു ശേഷമെത്തിയ സൂര്യകുമാർ യാദവും (50) നന്നായി കളിച്ചു. ഹർദിക് പാണ്ഡ്യ(10), ഇഷാൻ കിഷൻ(20), ക്രുണാൽ പാണ്ഡ്യ(3) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ. ദുഷ്മന്ത ചമീരയും, വാനിണ്ടു ഹസാരങ്കയും രണ്ടും ചാമിക കരുണരത്ന ഒന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ആവിഷ്‌ക ഫെർണാണ്ടോ(26), മിനോദ് ഭാനുക(10) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ശ്രീലങ്കയ്ക്ക് അത് വിനിയോഗിക്കാനായില്ല.ചരിത് അസലങ്ക(44) മാത്രമാണ് പിന്നീട് മികച്ച പ്രകടനം നടത്തിയതും ലങ്കൻ നിരയിലെ ടോപ് സ്കോററും. ക്രുണാൽ, ഹർദിക്, വരുൺ ചക്രവർത്തി, ചാഹൽ തുടങ്ങിയവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകളും വീഴ്ത്തി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.