Times Kerala

മുറിച്ചുമാറ്റിയ താടിയെല്ലിന് പകരം നാനോ ടെകസ് ബോണ്‍; പുതിയ കണ്ടു പിടുത്തവുമായി അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം

 
മുറിച്ചുമാറ്റിയ താടിയെല്ലിന് പകരം നാനോ ടെകസ് ബോണ്‍; പുതിയ കണ്ടു പിടുത്തവുമായി അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം

കൊച്ചി: ട്യൂമര്‍ ബാധിച്ച് മുറിച്ച് മാറ്റിയ താടിയെല്ല്, കവിളെല്ല് എന്നിവകള്‍ക്കിടയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അസ്ഥി കണ്ടുപിടിച്ച് അമൃത വിശ്വവിദ്യാപീഠം (എ.വി.വി.പി.) യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ (എ.സി.എന്‍.എസ്.എം.എം.) വിഭാഗത്തിലെ ഗവേഷകര്‍. ‘അമൃത നാനോടെകസ് ബോണ്‍’ എന്നാണ് പുതിയ കണ്ടുപിടുത്തതിന്റെ പേര്. അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ ഡയറക്ടറും, അമൃതവിശ്വ വിദ്യാപീഠം റിസര്‍ച്ച് ഡീനുമായ ഡോ. ശാന്തികുമാര്‍ വി. നായരുടെ നേതൃത്വത്തില്‍ ഡോ. മനിത നായര്‍ (എ.സി.എന്‍.എസ്.എം.എം) , ഡോ. ദീപ്തി മേനോന്‍ (എ.സി.എന്‍.എസ്.എം.എം.), ഡോ. സുബ്രഹ്മണ്യ അയ്യര്‍ (അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്), സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രിയിലെ ഡോ. വി. മഞ്ജു എന്നിവരടങ്ങിയ സംഘമാണ് ശരീരത്തോട് ചേര്‍ന്നിരിക്കുന്ന രീതിയിലുള്ള അസ്ഥി കണ്ടുപിടിച്ചത്.

താടിയെല്ല്, കവിളെല്ല് എന്നിവകള്‍ക്കിടയില്‍ മാരകമായ ട്യൂമര്‍ ബാധിച്ചാല്‍ അവിടം മുറിച്ചു മാറ്റും. ഇത് രോഗികളിലെ മുഖസൗന്ദര്യപരവും താടിയെല്ലുകളുടെയും കവിളെല്ലുകളുടെയും പ്രവര്‍ത്തനപരവുമായ വൈകല്യത്തിനും കാരണമാകും. ചവയ്ക്കുമ്പോഴും ആഹാരപദാര്‍ത്ഥങ്ങള്‍ വിഴുങ്ങുമ്പോഴും സംസാരിക്കുമ്പോഴും തകരാറുകള്‍ സംഭവിക്കും. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് അമൃത നാനോടെക്സ് ബോണ്‍ എന്ന പുതിയ കണ്ടുപിടുത്തം. രോഗിയുടെ ശരീരത്തിലെ മറ്റൊരു ഭാഗത്ത് നിന്നും എടുത്ത അസ്ഥി രോഗം ബാധിച്ച അസ്ഥിയ്ക്ക് പകരം വെച്ചുപിടിപ്പിക്കുന്നതാണ് പുതിയ രീതി. പല്ലുകളുടെ ഘടനയ്ക്കും പുനരധിവാസത്തിനുമായി പുനര്‍നിര്‍മ്മിച്ച അസ്ഥിയില്‍ ടൈറ്റാനിയം ഡെന്റല്‍ ഇംപ്ലാന്റുകളും സ്ഥാപിക്കും. ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് മുറിവ് രൂപപ്പെടുന്നതാണ് പുതിയ കണ്ടുപിടുത്തത്തിന്റെ പോരായ്മകളിലൊന്ന്. കൂടാതെ വായിലുണ്ടാകുന്ന വലിയ വൈകല്യങ്ങള്‍ക്ക് അനുസരിച്ചുള്ള സിന്തറ്റിക് ബ്ലോക്ക് ഗ്രാഫ്റ്റ് ലഭ്യമല്ലാത്തതും മറ്റൊരു പോരായ്മയാണ്.

അസ്ഥി വളരാനായി സഹായിക്കുന്ന സുഷിരമുള്ള ജീര്‍ണിക്കുന്ന സിന്തറ്റിക് ഗ്രാഫ്റ്റ് (ക്ലാസ് ഡി മെഡിക്കല്‍ ഉപകരണം) ആണ് പുതുതായിവെച്ചുപിടിപ്പിക്കുന്ന അമൃത നാനോടെക്‌സ് ബോണ്‍. ഇത് നാരിന്റെ പ്രകൃതമുള്ള നാനോകോംപോസിറ്റാണ്. അതില്‍ ഇലക്ട്രോസ്പണ്‍ ഫൈബ്രസ് നൂലുകളുമായി വിന്യസിച്ചിരിക്കുന്ന സിലിക്ക-നാനോഹൈഡ്രോക്‌സിപറ്റൈറ്റ്-ജെലാറ്റിന്‍ അടങ്ങിയിരിക്കുന്നു.

മുയലിലും പന്നികളിലും നടത്തിയ പരീക്ഷണത്തില്‍ മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ അസ്ഥികള്‍ പഴയ നിലയിലേക്ക് എത്തിയതായി തെളിഞ്ഞു.

എ.സി.എന്‍.എസ്.എംഎമ്മിലെ ഡോ. മനിത നായര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. സുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ക്ക് ഡിപ്പാര്‍്ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി (ബിറാക്ക്) ജി.എം.പി. റിസേര്‍ച്ചിനും താടിയെല്ലിന്റിന്റെ പ്രശ്‌നമുള്ള രോഗികളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനുമുള്ള ഗ്രാന്റ് ലഭിച്ചു. 2022-ല്‍ ഇത് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു ഡയറക്ടര്‍ ഡോ. ശാന്തികുമാര്‍ നായര്‍ അറിയിച്ചു.

ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റുള്ള അമൃത ആശുപത്രി കാമ്പസില്‍ എ.സി.എന്‍.എസ.്എം. എം. ക്ലീന്‍ റൂം ജി.എം.പി സൗകര്യം സ്ഥാപിച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ഇതാദ്യമായാണ് ഐ.എസ.്ഒ. 13485 ഒരു അക്കാദമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലോ സര്‍വകലാശാലയിലോ സ്ഥാപിക്കുന്നത്.

Related Topics

Share this story