ഗ്യാസ് ചോരുന്നത് ശ്രദ്ധയിൽപ്പെട്ടു, വിവരം വീട്ടുകാരെ അറിയിക്കാൻ കതകിൽ തട്ടി, ഉറക്കമെണീറ്റയാൾ ലൈറ്റ് ഓണാക്കിയതോടെ വൻ പൊട്ടിത്തെറി; ഒന്‍പത് പേർക്ക് ദാരുണാന്ത്യം
സൂറത്ത്: ഗുജറാത്തില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുകുട്ടികളടക്കം ഒന്‍പത് പേർക്ക് ദാരുണാന്ത്യം. അഹമ്മദാബാദില്‍ ജൂലൈ 20‑ന് രാത്രിയോടെയാണ് അപകടമുണ്ടായത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് അപകടം ഉണ്ടായത്. ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളില്‍ ഒരാള്‍ വിവരം ഇവരെ അറിയിക്കാനായി കതകില്‍ തട്ടി. ഇത് കേട്ട് ഉറക്കമെണീറ്റ തൊഴിലാളികളില്‍ ഒരാള്‍ ലൈറ്റ് ഓണാക്കിയതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ സത്രീകളും കുട്ടികളും അടക്കം പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കേ എട്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിക്കുകയായിരുന്നു. രാംപ്യാരി അഹിര്‍വാര്‍ (56), രാജുഭായ് അഹിര്‍വാര്‍ (31), സോനു അഹിര്‍വാര്‍ (21), സീമ അഹിര്‍വാര്‍ (25), സാര്‍ജു അഹിര്‍വാര്‍ (22), വൈഷാലി (7), നിതേഷ് (6), പായല്‍ (4), ആകാശ് (2) എന്നിവരാണ് മരിച്ചത്. എല്ലാവരും മധ്യപ്രദേശിലെ ഗുണ ജില്ലയിലെ സ്വദേശികളാണ്.