നഗ്നവീഡിയോകൾ പകർത്തി ഭീഷണി, വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി അയൽക്കാരന് നല്‍കിയത് 16 ലക്ഷം രൂപ; 17-കാരന്‍ പിടിയില്‍
ഇൻഡോർ: സ്വകാര്യവീഡിയോ പകര്‍ത്തിയശേഷം ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പതിനേഴുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭാംനിയ സ്വദേശിയായ കൗമാരക്കാരനാണ് അറസ്റ്റിലായത്.ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം മാതാപിതാക്കളറിയാതെ ആയിരുന്നു പെണ്‍കുട്ടി പ്രതിക്ക് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം അലമാരയില്‍നിന്ന് പണമെടുക്കുന്നതിനിടെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പിടികൂടിയതോടെയാണ് അയൽക്കാരന്റെ ഭീഷണി അടക്കമുള്ള സംഭവങ്ങൾ കുടുംബം അറിയുന്നത്.
പലപ്പോഴായാണ് പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും 17 കാരൻ പകർത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് അടുത്തിടെ ഭൂമി വിറ്റതും ഇതിലൂടെ ഒരുപാട് പണം ലഭിച്ചതും പ്രതി അറിഞ്ഞിരുന്നു. ഇക്കാര്യം മനസിലാക്കിയാണ് സ്വകാര്യ വീഡിയോകളുടെ പേരില്‍ ഭീഷണി ആരംഭിച്ചതും, പെൺകുട്ടി പണം നൽകിയതും. ഏകദേശം 16 ലക്ഷം രൂപയാണ് ആരുമറിയാതെ പെണ്‍കുട്ടി പ്രതിക്ക് നല്‍കിയത്. അടുത്തിടെ അലമാരയില്‍ സൂക്ഷിച്ച പണത്തില്‍ കുറവുള്ളതായി മാതാപിതാക്കള്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലും ഇവര്‍ക്ക് സംശയമുണ്ടായി. എന്നാല്‍ എങ്ങനെയാണ് പണം മോഷ്ടിക്കുന്നതെന്ന് മാത്രം കണ്ടെത്താനായില്ല.
രണ്ടു ദിവസം മുമ്പ് അലമാരയിലെ ലോക്കറില്‍നിന്ന് ബാക്കിയുള്ള പണമെല്ലാം മാതാപിതാക്കള്‍ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ട് ലക്ഷം രൂപ മാത്രം ലോക്കറില്‍ വയ്ക്കുകയായിരുന്നു. വീട്ടിലുള്ള ആരെങ്കിലും പണം മോഷ്ടിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ഈ തുക മാത്രം ലോക്കറില്‍വെച്ചത്. കഴിഞ്ഞ ദിവസം ഇതില്‍നിന്ന് ഒരു ലക്ഷം രൂപ പെണ്‍കുട്ടി മോഷ്ടിക്കുകയും ചെയ്തു. ഈ സമയം മാതാപിതാക്കള്‍ കുട്ടിയെ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മകളോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അയല്‍ക്കാരന്റെ ഭീഷണിയെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ 16 ലക്ഷം രൂപ ഇതുവരെ തട്ടിയെടുത്തെന്നും കുട്ടി പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ അയല്‍ക്കാരനായ പതിനേഴുകാരനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.