കരുവന്നൂർ ബാങ്ക് അഴിമതി; പ്രതികൾ നിർമ്മാണം തുടങ്ങിയത് കോടികൾ വില വരുന്ന വമ്പന്‍ റിസോര്‍ട്ട്
തേക്കടി: തേക്കടിക്ക് സമീപം കോടികൾ വില വരുന്ന വമ്പന്‍ റിസോര്‍ട്ട് കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയും ബിജു കരീമും ചേർന്ന് നിർമാണം ആരംഭിച്ചിരുന്നതായി റിപ്പോർട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സൂചനകൾ പുറത്തു വന്നതിനെ തുടർന്ന് മൂന്നു വർഷം മുമ്പ് പണികൾ മുടങ്ങിയിരുന്നു.
കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചത് തേക്കടിയിൽ നിന്നും പത്തു കിലോമീറ്റർ അകലെ കുമളി പഞ്ചായത്തിലെ മുരിക്കടി എന്ന സ്ഥലത്താണ്. ബിജോയ് ഉൾപ്പെടെയുള്ളവരുടെ കൈവശമുള്ളത് എട്ടേക്കറിലധികം സ്ഥലമാണ്. തേക്കടി റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇരിങ്ങാലക്കുട ആനന്ദത്തുപറമ്പിൽ എ.കെ. ബിജോയി 2014 ൽ കെട്ടിട നിർമാണത്തിനുള്ള അനുമതിക്കായി കുമളി പഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ 58,500 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ പണിയാനാണ് പെർമിറ്റെടുത്തത്.
നിർമ്മാണം തുടങ്ങിയത് അഞ്ചു വർഷം മുമ്പാണ് . ലക്ഷ്യം 18 കോടിയുടെ പദ്ധതിയായിരുന്നു . ഇതിൽ പൂർത്തിയാക്കാനായത് മൂന്നരക്കോടിയുടെ ആദ്യഘട്ട നിർമാണം മാത്രമാണ്. പണി നടത്തിയ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. കരാറുകാരന് പണം നൽകിയിരുന്നത് ബിജോയിയാണ്.
ഇതിൽ മുഖ്യ പ്രതികളായ ബിജു കരീമും ബിജോയിയും നടത്തിയത് കോടികളുടെ വെട്ടിപ്പാണെന്നും പുറത്തായിരുന്നു. സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങള്‍ ലംഘിച്ച് അവർ തട്ടിയത് 46 ലോണുകളില്‍ നിന്ന് 50 കോടിയിലധികം രൂപയാണ്.