കൗണ്ടി സെലക്ട് ഇലവനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരം സമനിലയിൽ; രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടി ജഡേജ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ കൗണ്ടി സെലക്ട് ഇലവനെതിരായ ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരം സമനിലയിൽ അവസാനിച്ചു. സ്കോർ ഇന്ത്യ: 311, 192-3, കൗണ്ടി സെലക്ട് ഇലവൻ 220-9, 31-0.
That is it! The three-day practice-game ends in a draw. #TeamIndia 311 and 192-3d & County XI 220-9 and 31-0. pic.twitter.com/VSiZpiUXRD
— BCCI (@BCCI) July 22, 2021
രണ്ട് ഇന്നിങ്‌സുകളിലും അർധസെഞ്ചുറി പ്രകടനവുമായി ഇന്ത്യയുടെ ഓൾ റൗണ്ടർ താരം രവീന്ദ്ര ജഡേജ തിളങ്ങി. രണ്ടാം ഇന്നിങ്സിൽ നായകൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചാൽ കൗണ്ടി സെലക്ട് ഇലവന്റെ ഒന്നാം ഇന്നിങ്സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് ചെയ്തത് മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയും ചേർന്നായിരുന്നു. 47 റൺസെടുത്ത മായങ്കും 38 റൺസെടുത്ത പൂജാരയും ചേർന്ന് ഇന്ത്യയ്ക്ക് 87 റൺസ് നേടി മികച്ച തുടക്കം നൽകി. ഇരുവരുടെയും വിക്കറ്റ് വീണതിന് ശേഷം ഹനുമാൻ വിഹാരിയ്ക്ക് പിന്നാലെ നാലാമനായി ക്രീസിലെത്തിയ ജഡേജ ആദ്യ ഇന്നിങ്സിലെ പ്രകടനം തുടർന്നു. ആദ്യ ഇന്നിങ്സിൽ 75 റൺസ് നേടിയ ജഡേജ രണ്ടാം ഇന്നിങ്സിൽ 51 റൺസ് നേടി ഡിക്ലയർ ചെയ്തു. 43 റൺസുമായി വിഹാരിയും ആറു റൺസുമായി ഷാർദുൽ ഥാക്കൂറുമാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ ക്രീസിലുണ്ടായിരുന്നത്. ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കൗണ്ടി ഇലവനെതിരെ 16 ഓവർ ഇന്ത്യ ബൗൾ ചെയ്‌തെങ്കിലും വിക്കറ്റുകൾ ഒന്നും വീഴ്ത്തുവാനായില്ല. ആദ്യ ഇന്നിങ്സിൽ ഹസീബ് ഹമീദിന്റെ സെഞ്ച്വറി പ്രകടനമാണ് കൗണ്ടി ഇലവനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ വിരാട് കോലി, ഉപനായകൻ അജിങ്ക്യാ രഹാനെ, ആർ അശ്വിൻ എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ കൊവിഡ് ബാധിതനായ റിഷഭ് പന്ത്, ഐസൊലേഷനിലുള്ള വൃദ്ധിമാൻ സാഹ എന്നിവർ മത്സരത്തിൽ കളിച്ചില്ല. അടുത്തമാസം നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.