മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം സുരക്ഷിതം; അബ്ദുള്ളക്കുട്ടി
ന്യൂഡല്‍ഹി: എ.പി അബ്ദുള്ള ബി.ജെ.പിയുടെ അംഗത്വം സ്വീകരിച്ചു. ദല്‍ഹിയിലെ ബി.ജെ.പി പാര്‍ലമെന്ററി വര്‍ക്കിങ് കമ്മിറ്റി ഓഫീസില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ജെ.പി നഡ്ഡ, വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.
നരേന്ദ്ര മോദിയുടെ വികസന അജണ്ടയെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നും തന്നെ ഇനി ഒരു ദേശീയ മുസ് ലീം എന്ന് വിശേഷിപ്പിക്കാം എന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.
” എന്നെ ഇനി നിങ്ങള്‍ക്ക് ഒരു ദേശീയ മുസ്‌ലീം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ജെ.പി നഡ്ഡയുടെ കൂടെ മന്ത്രി വി. മുരളീധരനും രാജീവ് ചന്ദ്രശേഖര്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഞാന്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.
നിങ്ങള്‍ക്ക് അറിയാവുന്നതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ആശിര്‍വാദത്തോടെയാണ് ദല്‍ഹിയില്‍വെച്ച് മെമ്പര്‍ഷിപ്പ് എടുക്കാന്‍ തീരുമാനിച്ചത്. ഞാനൊരു ദേശീയ മുസ്‌ലീമാമെന്ന് പറയാന്‍ കാരണം മുസല്‍മാന്‍ എന്ന നിലയില്‍ പറയാന്‍ സാധിക്കും ദേശസ്‌നേഹം ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്ത് പ്രത്യേകിച്ചും സൗത്ത് ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരും മുസ്‌ലീങ്ങളും തമ്മില്‍ കുറേ സ്ഥലങ്ങളിലെങ്കിലും മാനസിക ഐക്യം ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് സാധിക്കും.
ബി.ജെ.പിയും മുസ്‌ലീങ്ങളും തമ്മിലുള്ള വിടവ് നികത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് നടത്തുന്നത്. എന്നെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പുറത്താക്കി. കാരണം നരേന്ദ്രമോദിയുടെ വികസനത്തെ അനൂകൂലിച്ചതിനാണ്. നരേന്ദ്ര മോദിയുടെ വികസന നയത്തിലൂടെ ഇന്ത്യ ലോകത്തിലെ സൂപ്പര്‍ പവര്‍ ആകാന്‍ പോകുകയാണ്.
ഇന്ത്യയിലെ മുസ്‌ലീങ്ങളെ വോട്ട് ബാങ്കുകളായി കണ്ട പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ നടന്ന പല പദ്ധതികളിലും ജനങ്ങളില്‍ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളില്‍ എത്തിക്കാന്‍ മോദിക്ക് സാധിക്കും. മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം സുരക്ഷിതമാണ്.
പാർലമെന്‍റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ‘ബിജെപിയിൽ ചേരൂ’, എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയിൽ പങ്കാളിയായ വിവരം താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചു.