ഉയർന്ന ടിക്കറ്റ് നിരക്ക് : നാടണയാനുള്ള ആഗ്രഹം മാറ്റി വച്ച് നിരവധി മലയാളി കുടുംബങ്ങൾ
ബുറൈമി: വിമാന ടിക്കറ്റ് നിരക്ക് ഉയർത്തിയത് മൂലം സ്കൂൾ വാർഷിക അവധി തുടങ്ങി ഒരുമാസമാകാറാകുേമ്പാഴും നാട്ടിൽ പോകാനാകാതെ നിരവധി പ്രവാസി കുടുംബങ്ങൾ. ഇത് മൂലം നിരവധി മലയാളി കുടുംബങ്ങളാണ് ഒമാനിൽ തുടരുന്നത്. ബുറൈമിയിലെ സർക്കാർ ആശുപത്രിയിലും സർവകലാശാലയിലും ജോലിചെയ്യുന്ന മലയാളി കുടുംബങ്ങൾ നാട്ടിൽ പോകാനാകാതെ കടുത്ത നിരാശയിലാണ് .
പെരുന്നാൾ കഴിഞ്ഞ് മടക്കിയയക്കാനിരുന്നതാണെങ്കിലും ഉയർന്ന നിരക്ക് മൂലം യാത്ര നീട്ടിവെച്ചു. അവസാനം ഒരു നിവൃത്തിയുമില്ലാതെ ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് അയച്ചത്. നാട്ടിലെ ഉറ്റവരുടെ മരണം, വിവാഹം, പെരുന്നാൾ ആഘോഷം തുടങ്ങിയവക്കൊന്നും എത്തിച്ചേരാൻ കഴിയാതെ വിഷമിച്ചിരിക്കുന്നവരും വാർഷിക അവധിയിൽ വീട്ടിൽ തന്നെ കഴിച്ചുകൂട്ടുന്നവരും ബുറൈമിയിൽ ധാരാളമുണ്ട്.
എയർഇന്ത്യ എക്സ്പ്രസിലും ഒമാൻ എയറിലും ജൂലൈ 20ന് ശേഷമാണ് ടിക്കറ്റ് നിരക്കിൽ ചെറിയ കുറവെങ്കിലും വന്നത്. ആഗസ്റ്റിൽ വലിയ പെരുന്നാൾ അടുക്കുന്നതോടെ നിരക്ക് വീണ്ടും മൂന്നക്കത്തിലേക്ക് കുതിച്ചു കയറിയേക്കും. സാധാരണ അവധിദിനങ്ങളിൽ രണ്ടിരട്ടിയാണ് വർധനയെങ്കിൽ ഇക്കുറി നാലിരട്ടി വർധനയാണുള്ളത്. ഇൻഡിഗോ, ജെറ്റ് എയർവേസ് എന്നിവ മസ്കത്തിൽനിന്ന് കേരള സെക്ടർ സർവിസ് നിർത്തിയതും നിരക്ക് കുതിച്ചുയർത്തി. അവസരം മുതലെടുത്ത് യാത്രക്കാരുടെ പോക്കറ്റടിക്കുന്ന സമീപനമാണ് എയർ ഇന്ത്യ എക്സ്പ്രസ് സ്വീകരിക്കുന്നത്.