കോടതിയെ വിഹാഹം കഴിച്ച അവസ്‌ഥയാണ് ഇപ്പോഴുള്ളത്; സംവിധായകൻ ആനന്ദ് പട്‌വർധൻ
തിരുവനന്തപുരം: സിനിമ നിർമ്മിക്കുന്നതിലും കൂടുതൽ സമയം താൻ കോടതികൾ കയറിയിറങ്ങുകയാണെന്നും കോടതിയെ വിഹാഹം കഴിച്ച അവസ്‌ഥയാണ് ഇപ്പോഴുള്ളതെന്നും സംവിധായകൻ ആനന്ദ് പട്‌വർധൻ. രാജ്യാന്തര ഡോകുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ തന്റെ ഡോക്യൂമെന്ററി ‘വിവേകി’ന്റെ പ്രദർശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കുകൾ മറികടന്നെത്തിയ ഡോക്യുമെന്ററിക്ക് മേളയിൽ ഗംഭീര പ്രതികരണമാണ് ലഭിച്ചത്. നിറ കൈയ്യടികളോടെയാണ് കൈരളി തിയേറ്ററിൽ പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്. തന്റെ മുൻ ചിത്രങ്ങളുടെ പ്രദർശനാനുമതിക്ക് ഒറ്റക്കാണ് പോരാടിയതെന്നും വിവേക് പ്രദർശിപ്പിക്കാൻ തന്നോടൊപ്പം നിന്ന് പോരാടിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചിരുന്ന ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിക്കുന്നതിന് ഇന്നലെയാണ് കേരള ഹൈക്കോടതി അനുമതി നൽകിയത്. പട്‌വർധനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്.