ചാഹറിന്റെ മികവിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ
പരാജയമുറപ്പിച്ച ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ദീപക് ചാഹറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ചത്.
A well-deserved Man of the Match award for @deepak_chahar9 for his unbeaten knock of 69 and take #TeamIndia past the finish line #SLvIND pic.twitter.com/tf3JsYvpYM
— BCCI (@BCCI) July 20, 2021
പുറത്താവാതെ 69 റൺസും ശ്രീലങ്കയുടെ രണ്ടു വിക്കറ്റും ചാഹർ നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0നാണ് സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 49.1 ഓവറിൽ മറികടന്നു. ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 193 റൺസുമായി പരാജയമുറപ്പിച്ചപ്പോൾ, ചാഹർ- ഭുവനേശ്വർ സഖ്യം നേടിയ 84 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ടീമിന്റെ മുൻനിര താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ തിളങ്ങിയത് ബൗളർമാരാണ്. സ്കോർ 65 ൽ എത്തിയപ്പോൾ ഇന്ത്യയ്ക്ക് പൃഥ്വി ഷാ(13), ഇഷാൻ കിഷൻ(1), ശിഖർ ധവാൻ(29) എന്നിവരുടെ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീടെത്തിയ മനീഷ് പാണ്ഡേയും(37) സൂര്യകുമാർ യാദവും(53) ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് പതുക്കെ തിരിച്ചു കൊണ്ടുവന്നു. എന്നാൽ പിന്നീട് മനീഷ് റണ്ണൗട്ട് ആവുകയും തുടർന്നെത്തിയ ഹർദിക് പാണ്ഡ്യ(0) റൺ എടുക്കാതെ മടങ്ങുകയും ചെയ്തപ്പോൾ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. പിന്നീടെത്തിയ ക്രുണാൽ പാണ്ഡ്യ(35) സൂര്യകുമാറിനൊപ്പം ചേർന്ന് 44 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സൂര്യകുമാറും ക്രുണാലും വൈകാതെ മടങ്ങി. ഇന്ത്യ പരാജയമുറപ്പിച്ച ആ സമയത്താണ് അവിശ്വസനീയമായ തിരിച്ചുവരവ് കണ്ടത്. ആക്രമിച്ച് കളിച്ച് ദീപക് ചാഹറും ചാഹറിന് പിന്തുണ നൽകി ഭുവനേശ്വർ കുമാറും ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഇന്ത്യയുടെ മൂന്ന് വിക്കറ്റു സ്വന്തമാക്കിയ ഹസാരങ്കയെ വരെ മികച്ച പ്രകടനവുമായി ഇരുവരും നേരിട്ടു. 50 ആം ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി ഇന്ത്യയെ ചാഹർ വിജയത്തിലെത്തിച്ചു. 82 പന്തിൽ ചാഹർ 69 നേടിയപ്പോൾ ഭുവനേശ്വർ 28 പന്തിൽ 19 റൺസ് നേടി. രണ്ടു വിക്കറ്റും നേടി ഓൾറൗണ്ട് പ്രകടനം നടത്തിയ ചാഹർ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. നേരത്തെ ശ്രീലങ്കൻ നിരയിൽ അവിഷ്ക ഫെർണാണ്ടോ(50), ചരിത് അസലങ്ക(65), ചാമിക കരുണരത്നെ(44) എന്നിവർ മികച്ച പ്രകടനം നടത്തിയിരുന്നു. ഭുവനേശ്വർ കുമാറും യുവേന്ദ്ര ചാഹലും ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.