കുടുംബവഴക്ക്: കരുനാഗപ്പള്ളിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
കൊല്ലം: ആലപ്പാട് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പണ്ടാരതുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശ്ശേരിൽ വീട്ടിൽ മണികണ്ഠൻ (46) ആണ് ഭാര്യ ബിൻസിയെ (38) കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഐ.ആർ.ഇ വെള്ളനാതുരുത്ത് മൈനിങ് വിഭാഗം തൊഴിലാളിയായിരുന്നു മണികണ്ഠൻ. കുടുംബവഴക്കാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ ദിവസവും ഇരുവരും തമ്മിൽ വായ്പയെടുത്ത തുകയെച്ചൊല്ലി തർക്കം നടന്നിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നെന്നും മണികണ്ഠൻ ഭാര്യയെ കത്തികൊണ്ട് ഇടത് നെഞ്ചിന് താഴെ കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആഴത്തിലുള്ള മുറിവേറ്റ ബിൻസിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവശേഷം രക്ഷപ്പെട്ട മണികണ്ഠനെ കരുനാഗപ്പള്ളി പൊലീസ് പണിക്കർകടവ് കൊച്ചോച്ചിറ ഭാഗത്തു നിന്ന് പിടികൂടുകയായിരുന്നു. മക്കൾ: മഹാദേവൻ (13), മേഘനാഥ് (ഏഴ്). മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.