നാൽപത്തിയെട്ട് മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധം; കേരളത്തിൽ സിനിമ ഷൂട്ടിംഗ് നാളെ മുതൽ വീണ്ടും തുടങ്ങും; മാർഗരേഖയുമായി സിനിമ മേഖലയിലെ സംഘടനകൾ
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന സിനിമ ഷൂട്ടിംഗ് നാളെ മുതൽ വീണ്ടും തുടങ്ങും. ഇൻഡോർ ഷൂട്ടിംഗിനാണ് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്.ലോക്ക് ഡൗൺ പ്രതിസന്ധി കാരണം കേരളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സഹചര്യത്തിലാണ് സർക്കാർ ഇളവ് നൽകിയത്. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തിൽ മാർഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. ഇതിനായി മുപ്പത് ഇന മാർഗ രേഖയാണ് തയാറാക്കിയിരിക്കുന്നത്. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒ ടി ടി പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാർഗ രേഖ ബാധകമായിരിക്കും.
മാർഗ്ഗരേഖയിൽ ഷൂട്ടിംഗിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം അമ്പത് ആയി നിജപ്പെടുത്തണം.ഷൂട്ടിംഗിൽ പങ്കെടുക്കുന്നതിന് നാൽപത്തിയെട്ട് മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ പരിശോധന ഫലം,രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്,ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ,ഫെഫ്ക എന്നിവയിലേക്ക് മെയിൽ ആയി അയയ്ക്കണം.എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം.സന്ദർശകരെ പരമാവധി ഒഴിവാക്കണം.ലൊക്കേഷൻ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.എല്ലാവരും മാസ്ക് നർബന്ധമായും ധരിക്കണം എന്നതുമാണ് പ്രധാന നിർദ്ദേശങ്ങൾ.