ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; മുന്‍കൂര്‍ ജാമ്യമില്ലെങ്കില്‍ ഉടന്‍ അറസ്റ്റ്; ഡിഎൻഎ പരിശോധന അനിവാര്യമെന്നും പോലീസ്
മുംബൈ: പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് മുംബൈ പൊലീസ്. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഡിഎൻഎ പരിശോധന അനിവാര്യമെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ബിനോയിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ പറഞ്ഞു.
ബിനോയ് കോടിയേരിക്ക് നാളെത്തെ കോടതി ഉത്തരവ് ഏറെ നിര്‍ണായകമാകും. യുവതി പീഡന പരാതി നൽകിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബിനോയ് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയുടെ ഉത്തരവ് നാളെ വരാനിരിക്കെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
പ്രതി രാജ്യം വിടാതിരിക്കാൻ പാസ്പോർട്ട് വിവരങ്ങൾ എമിഗ്രേഷൻ വിഭാഗത്തിന് കൈമാറി. മുൻകൂർ ജാമ്യഹർജിയിൽ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റു ചെയ്യില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ജാമ്യം നിഷേധിച്ചാൽ പ്രതി വിദേശത്തേയ്ക്ക് കടന്നുകളയുവാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.