എക്സൈസ് സംഘം നോട്ടമിട്ടു, വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി; കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ചാരായവുമായി പിടിയിൽ
കോട്ടയം: പാല കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജിനെ ചാരായവുമായി പിടികൂടി. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പാലാ എക്സൈസ് പ്രിവൻറീവ് ഓഫീസർ ബി. ആനന്ദ രാജിന്റെ നേതൃത്വത്തിൽ ജയിംസ് ജോർജിനെ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞയാഴ്ച, വേഷം മാറി യാത്രക്കാരെന്ന മട്ടിൽ പാലാ കെ. എസ്. ആർ.ടി.സി. സ്റ്റാൻഡിലെത്തിയ ആനന്ദ് രാജും സംഘവും ഇയാളെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താൻ കഴിയാത്തതിനാൽ പിൻ വാങ്ങുകയായിരുന്നു.ഇതിനിടെയാണ് മിന്നൽ പരിശോധന നടത്തിയ വിജിലൻസ് സംഘം ജയിംസ് ജോർജിനെ കയ്യോടെ പിടികൂടിയത്.തുടർ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് പാലാ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിനെ കെ .എസ്. ആർ .ടി .സി വിജിലൻസ് വിഭാഗം വിവരം അറിയിച്ചു. സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദേശനുസരണം പാലാ എക്സ്സൈസ് റേഞ്ച് ഓഫീസിൽ നിന്നും അധികൃതർ കെ .എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ എത്തി ചാരായംകൈവശം വച്ച കുറ്റത്തിന് ജയിംസ് ജോർജിനെതിരെ കേരളാ അബ്കാരി ആക്ട് 1077, U/S :8(1) &8 (2) പ്രകാരം കേസ്സെടുത്ത് അറസ്റ്റ് ചെയ്തു .