ശ്രീലങ്കൻ പര്യടനം; ആദ്യ ഏകദിനത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യ, മികച്ച പ്രകടനവുമായി യുവനിര
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ട്ടത്തിൽ 262 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ യുവനിര 14 ഓവർ ബാക്കി നിൽക്കെ തകർപ്പൻ പ്രകടനവുമായി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 263 റൺസിന്റെ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലാണ്. ഇന്ത്യയുടെ നായകൻ ശിഖർ ധവാനും ഇഷാൻ കിഷനും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്. നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ 86 റൺസാണ് ധവാൻ സ്വന്തമാക്കിയത്.
A comprehensive 7-wicket win for #TeamIndia to take 1-0 lead in the series
How good were these two in the chase!
8⃣6⃣* runs for captain @SDhawan25
5⃣9⃣ runs for @ishankishan51 on ODI debutScorecard https://t.co/rf0sHqdzSK #SLvIND pic.twitter.com/BmAV4UiXjZ
— BCCI (@BCCI) July 18, 2021
ഇഷാൻ കിഷൻ(59), പൃഥ്വി ഷാ(43), മനീഷ് പാണ്ഡെ(26), സൂര്യകുമാർ യാദവ്(31) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ. ഏകദിനത്തിൽ 6000 റൺസെന്ന നേട്ടവും മത്സരത്തിനിടെ ധവാന് സ്വന്തമായി. ഏകദിന അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടിയ ഇഷാൻ കിഷൻ 33 പന്തിൽ 50 റൺസുമായി ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അർധസെഞ്ചുറി എന്ന നേട്ടവും സ്വന്തമാക്കി. നേരത്തെ ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റത്തിലും ഇഷാൻ അർധസെഞ്ചുറി നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്കൻ നിരയിൽ ഒരു താരത്തിന് പോലും അർധസെഞ്ചുറി നേടുവാനായില്ല. 43 റൺസ് നേടിയ ചാമിക കരുണരത്നെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദസുൻ ശനക(39), ചരിത് അസലങ്ക(38), ആവിഷ്‌ക ഫെർണാണ്ടോ(33) എന്നിവരുടെ പ്രകടനമാണ് ശ്രീലങ്കയുടെ സ്കോർ 262ൽ എത്തിച്ചത്. ദീപക് ചാഹർ, കുൽദീപ് യാദവ്, യുവേന്ദ്ര ചാഹൽ എന്നിവർ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകൾ വീതം നേടിയപ്പോൾ ക്രുണാൽ പാണ്ഡ്യയും ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകൾ നേടി. ലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റുകൾ നേടി. നാളെയാണ് രണ്ടാം മത്സരം നടക്കുക.