രാമായണ പാരായണത്തിനുള്ള ചിട്ടകൾ അറിയാം…
കര്‍ക്കടക മാസത്തിന്റെ മറ്റൊരു പേരാണ് രാമായണ മാസം. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുന്നത് വളരെ നല്ലതാണ് എന്നാണ് വിശ്വാസം. സാധാരണയായി പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഒരു മാസം നീളുന്ന പരിപാടികളാണുണ്ടായിരുന്നത്. എന്നാൽ ഈ കോവിഡ് മഹാമാരി കാരണം ഇപ്പോൾ അമ്പലങ്ങളിൽ രാമായണ പാരായണം നടക്കുന്നില്ല. പക്ഷേ വീടുകളിൽ രാമായണ പാരായണം തുടങ്ങിയിട്ടുണ്ട്. രമായണ പാരായണം കർക്കിടകം ഒന്നിന് തുടങ്ങിയാൽ മാസാവസാനത്തോടെ പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം.
രാമായണ പാരായണം നടത്തുന്നതിന് മുൻപ് കുളിച്ച് ശുദ്ധമായി വൃത്തിയുളള വസ്ത്രം ധരിച്ച് ഭസ്‌മമോ ചന്ദനമോ നെറ്റിയിൽ തൊടണം. ശേഷം രണ്ടോ അഞ്ചോ തിരിയിട്ട് നിലവിളക്കു കൊളുത്തി വയ്‌ക്കുക. ഗണപതി ഭഗവാനെ വന്ദിച്ചശേഷം രാമായണത്തിൽ തൊട്ടുതൊഴുതിട്ടുവേണം രാമായണ പാരായണം ആരംഭിക്കാൻ. രാമായണ പാരായണം ചെയ്യുന്നത് കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നുവേണം. പണ്ടുള്ളവർ ആവണിപ്പലകയിലിരുന്നായിരുന്നു രാമായണം വായിച്ചിരുന്നത്. അതല്ലെങ്കിൽ പായയോ, കട്ടിയുള്ള തുണിയോ വിരിച്ച് അതിലിരുന്ന് രാമായണം പാരായണം ചെയ്യാവുന്നതാണ്. നിലത്തിരുന്ന് പാരായണം അരുതെന്നാണ് വിശ്വാസം.
മാത്രമല്ല നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഒരു ഗ്രന്ഥങ്ങളും വയ്‌ക്കരുതെന്നാണ് വിശ്വാസം. അതിലുപരി സന്ധ്യാ സമയം രാമായണ പാരായണം പാടില്ലയെന്നതാണ്. കാരണം രാമായണം വായിക്കുന്ന ദിക്കില്‍ ശ്രീഹനുമാന്‍റെ സാന്നിധ്യം ഉണ്ട്. സന്ധ്യാവേളയില്‍ ശ്രീഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതുണ്ട്. അതിനാലാണ് ആ സമയം പാരായണം പാടില്ലെന്ന് പൂര്‍വികര്‍ പറയുന്നത്.
മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച് ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വേണം ആദ്യമായി ഗ്രന്ഥം എടുത്ത് വായിക്കാന്‍. രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് 11 പേരുടെ പടം ഉള്ള പട്ടാഭിഷേക ചിത്രത്തിന് മുന്നില്‍ പാരായണം ചെയ്യുന്നത് ഉത്തമമാണെന്നും ഒരു വിശ്വാസമുണ്ട്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വലതുകാല്‍ ആദ്യം പടിയില്‍ ചവിട്ടി കയറണം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്ന് കൈകാല്‍ കഴുകാന്‍ പാടില്ല. ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വടക്ക് അഭിമുഖമായി ഇരുന്ന് വായിക്കുക. കിഴക്ക് സൂര്യനുള്ളപ്പോള്‍ പടിഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കര്‍മ്മവും ചെയ്യാന്‍ പാടില്ല. ആയതിനാല്‍ വടക്കോട്ടാണ് ഇരിക്കേണ്ടത്. രാമായണ പാരായണം ചെയ്യേണ്ടത് അക്ഷരശുദ്ധിയോടെ വേണം. നല്ല ഏകാഗ്രതയോടും ശ്രദ്ധയോടും കൂടി വേണം രാമായണം പാരായണം ചെയ്യാൻ. രാമായണപാരായണം ആരംഭിക്കേണ്ടത് ബാലകാണ്ഡത്തിലെ ‘ശ്രീരാമ രാമ രാമ’ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം.